പഴയതും കീറിയതുമായ കന്യാചര്‍മ്മം ബലാത്സംഗക്കേസില്‍ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കാനുള്ള കാരണമല്ല: അലഹബാദ് ഹൈക്കോടതി

ഇരയുടെ മൊഴി വിശ്വസനീയമാണെങ്കില്‍, പഴയതും കീറിയതുമായ കന്യാചര്‍മ്മം ചൂണ്ടിക്കാട്ടി ബലാത്സംഗക്കേസിലെ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി.ബലാത്സംഗം എന്നത് ഒരു നിയമപരമായ പദമാണെന്നും അല്ലാതെ വൈദ്യശാസ്ത്രപരമായ പദമല്ലെന്നും കോടതി വ്യക്തമാക്കി. 1982-ല്‍ നടന്ന ബലാത്സംഗക്കേസില്‍ പ്രതിക്ക് 1983-ല്‍ വിധിച്ച മൂന്ന് വര്‍ഷത്തെ തടവുശിക്ഷ ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.കായിക വിനോദങ്ങള്‍, സൈക്ലിംഗ്, ജിംനാസ്റ്റിക്‌സ്, കുതിരസവാരി, കഠിനമായ ശാരീരിക അധ്വാനം അല്ലെങ്കില്‍ അപ്രതീക്ഷിതമായ പരിക്കുകള്‍ എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ കന്യാചര്‍മ്മം കീറിപ്പോകാമെന്ന് ജസ്റ്റിസ് സന്തോഷ് റായ് ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.കൂടാതെ, ചിലര്‍ ജനിക്കുമ്പോള്‍ തന്നെ കന്യാചര്‍മ്മം ഇല്ലാത്തവരോ സുഷിരങ്ങളുള്ളവരോ ആയിരിക്കാം. മറ്റു ചിലരില്‍ ഇത് വളരെ ഇലാസ്തികതയുള്ളതുമായിരിക്കും.അതിനാല്‍, ഇത്തരം വൈദ്യശാസ്ത്രപരമായ കണ്ടെത്തലുകള്‍ക്ക് ഇരയുടെ വിശ്വസനീയമായ മൊഴിയെക്കാള്‍ പ്രാധാന്യം നല്‍കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 1983 മെയ് മാസത്തില്‍ അലഹബാദ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിധിച്ച മൂന്ന് വര്‍ഷത്തെ തടവുശിക്ഷ ചോദ്യം ചെയ്ത് പ്രതിയായ രാകേഷ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.1982-ല്‍, നിരക്ഷരയായ 15 വയസ്സുകാരിയായ പെണ്‍കുട്ടി രാവിലെ 9:30 ഓടെ ഗ്രാമത്തിലെ കനാല്‍ പരിസരത്ത് പോയപ്പോഴായിരുന്നു സംഭവം. രാകേഷും മറ്റൊരു പ്രതിയും ചേര്‍ന്ന് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തുകയും മാറിമാറി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.സംഭവദിവസം തന്നെ തയ്യാറാക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും പെണ്‍കുട്ടിയുടെ മൊഴിയും ആധാരമാക്കിയാണ് വിചാരണക്കോടതി പ്രതികളെ ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഉരച്ചിലുകളും ചതവുകളും ഉള്‍പ്പെടെ ആറ് വ്യത്യസ്ത പരിക്കുകള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു.എന്നാല്‍, പെണ്‍കുട്ടിയുടെ കന്യാചര്‍മ്മം പഴയതും കീറിയതുമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശം ചൂണ്ടിക്കാട്ടി, പെണ്‍കുട്ടി മുന്‍പും ശാരീരിക ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആളാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതിഭാഗം വക്കീല്‍ ഹൈക്കോടതിയില്‍ ശ്രമിച്ചത്. ഇരയുടെ ‘മോശം സ്വഭാവം’ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച പ്രതിഭാഗത്തിന്റെ ഈ സാങ്കേതിക വാദങ്ങളെ ഹൈക്കോടതി പൂര്‍ണ്ണമായും തള്ളി.’കന്യാചര്‍മ്മം പഴയതും കീറിയതുമാണെന്ന ഒരൊറ്റ കാരണത്താല്‍ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കാനാകില്ല, പ്രത്യേകിച്ച്‌ ബലാത്സംഗം ചെയ്യപ്പെട്ടതിനെക്കുറിച്ചുള്ള ഇരയുടെ മൊഴി പൂര്‍ണ്ണമായും വിശ്വസനീയമായിരിക്കുമ്പോള്‍,’ കോടതി നിരീക്ഷിച്ചു.’ബലാത്സംഗം എന്നത് ഒരു നിയമപരമായ പദമാണ്, വൈദ്യശാസ്ത്രപരമായ പദമല്ല. അതിനാല്‍, കന്യാചര്‍മ്മം പഴയതും കീറിയതുമാണെന്ന ഡോക്ടറുടെ അഭിപ്രായത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രതി ബലാത്സംഗം ചെയ്തിട്ടില്ലെന്ന നിഗമനത്തില്‍ എത്താന്‍ കഴിയില്ല,’ കോടതി കൂട്ടിച്ചേര്‍ത്തു.ഇത്തരം കുറ്റകൃത്യങ്ങള്‍ സാധാരണയായി രഹസ്യമായ സാഹചര്യങ്ങളില്‍ നടക്കുന്നതിനാല്‍, സ്വതന്ത്രരായ ദൃക്‌സാക്ഷികള്‍ ഉണ്ടാകാനുള്ള സാധ്യത പ്രായോഗികമായി ഇല്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു.കേസില്‍ ജാമ്യത്തിലായിരുന്ന രാകേഷിന്റെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി, ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിനായി 10 ദിവസത്തിനകം വിചാരണക്കോടതിക്ക് മുന്നില്‍ കീഴടങ്ങാന്‍ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *