ന്യൂയോർക്ക്: അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ജഡ്ജിമാർക്കെതിരെ കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ ഉപരോധം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഭരണകൂടത്തിനുമെതിരെ ജഡ്ജിമാർ കോടതിയെ സമീപിച്ചു. കാനഡയിൽ നിന്നുള്ള കിംബർലി പ്രോസ്റ്റ്, ഉഗാണ്ടയിൽ നിന്നുള്ള സോളോമി ബാലുങ്കി ബോസ്സ, ബെനിനിൽ നിന്നുള്ള റെയ്ൻ അഡ്ലെയ്ഡ് സോഫി അലാപിനി-ഗാൻസൂ എന്നിവരാണ് മൻഹാട്ടനിലെ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തത്.ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനും, അഫ്ഗാനിസ്താനിലെ യു.എസ് സൈനികരുടെ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാൻ തീരുമാനിച്ചതിനുമുള്ള പ്രതികാരമായാണ് ട്രംപ് ഭരണകൂടം ജഡ്ജിമാർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയത്. അമേരിക്കൻ അധികാരപരിധിയിൽ വരുന്ന ഇവരുടെ സ്വത്തുക്കൾ മരവിപ്പിക്കുകയും, യു.എസ് കേന്ദ്രീകൃത സ്ഥാപനങ്ങൾക്ക് ഇവർക്ക് സേവനങ്ങളോ പണമോ നൽകുന്നതിൽ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
തങ്ങളുടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്താനും, വ്യക്തിപരമായ താത്പര്യങ്ങളജലൂടെ ജുഡീഷ്യൽ തീരുമാനങ്ങളെ സ്വാധീനിക്കാനുമാണ് ഉപരോധം ഏർപ്പെടുത്തിയതെന്ന് ജഡ്ജിമാർ ആരോപിക്കുന്നു. ഈ ഉപരോധം തങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെ സാരമായി ബാധിച്ചതായും, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാനോ ബാങ്കിങ് സേവനങ്ങൾ ആക്സസ് ചെയ്യാനോ, ആമസോൺ, ഗൂഗ്ൾ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാനോ, ആരോഗ്യ ഇൻഷുറൻസ് എടുക്കാനോ പോലും കഴിയാത്ത സ്ഥിതിയാണെന്നും അവർ പരാതിയിൽ വ്യക്തമാക്കുന്നു.അമേരിക്കയിലെ ‘ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്റ്റ്’ പ്രകാരം ഇത്തരമൊരു നടപടിക്ക് പ്രസക്തിയില്ലെന്നും, കൃത്യമായ ദേശീയ അടിയന്തരാവസ്ഥയോ ഭീഷണിയോ നിലവിലില്ലാത്ത സാഹചര്യത്തിൽ ഭരണകൂടം അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും കേസ് ഫയൽ ചെയ്തവർ വാദിക്കുന്നു.അമേരിക്ക, റഷ്യ, ചൈന, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധികാരം അംഗീകരിച്ചിട്ടില്ലെങ്കിലും, അംഗരാജ്യങ്ങളിൽ നടക്കുന്ന വംശഹത്യ, യുദ്ധക്കുറ്റങ്ങൾ എന്നിവയിൽ വിചാരണ നടത്താൻ കോടതിക്ക് അധികാരമുണ്ട്. മുമ്പ് ട്രംപിന്റെ ആദ്യ ഭരണകാലത്തും ഐ.സി.സി പ്രോസിക്യൂട്ടർ ഫാതു ബെൻസൗഡക്കും സഹായിക്കുമെതിരെ സമാനമായ ഉപരോധം ഏർപ്പെടുത്തിയിരുന്നു.
