ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വാർത്തകളിൽ ഇടം നേടിയതിന് പിന്നാലെ പുതിയ പാർട്ടി രൂപീകരിച്ച് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാർക്കണ്ഡേയ കട്‌ജു. ‘ഇഷ്‌ക് കരോ പാർട്ടി (ഐകെപി)’ എന്നാണ് പുതിയ പാർട്ടിക്ക് പേരുനൽകിയിരിക്കുന്നത്. ഇന്ത്യ നേരിടുന്ന വലിയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വളരെ ഗൗരവമേറിയ ശ്രമമായിരിക്കും ‘ഇഷ്‌ക് കരോ പാർട്ടി’ എന്ന് കട്‌ജു പറഞ്ഞു.തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയോട് തന്റെ പുതിയ പാർട്ടിയിൽ ചേരാൻ ജസ്റ്റിസ് കട്‌ജു ക്ഷണിച്ചു. സിജെപിയെ വിമർശിച്ചുകൊണ്ടും അദ്ദേഹം കുറിപ്പ് പങ്കുവച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തിയ നീറ്റ് പോലുള്ള മത്സര പരീക്ഷകളിലെ പിഴവുകൾ കാരണം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട സിജെപി സ്ഥാപകൻ വിഡ്ഢി ആണെന്ന് അദ്ദേഹം പരിഹസിച്ചു.ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരുതരം വാലന്റൈൻസ് ദിന പരിപാടിയായി പാർട്ടിയെ തെറ്റിദ്ധരിച്ചേക്കാമെന്നും എന്നാലത് തികച്ചും തെറ്റിദ്ധാരണയാണെന്നും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ വ്യക്തമാക്കി. ഇന്ത്യയിലെ ദാരിദ്ര്യം, കുട്ടികളിലെ പോഷകാഹാരക്കുറവ്, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ ജനങ്ങൾക്കിടയിലുള്ള ‘ഐക്യം’ വഴി ഇല്ലാതാക്കാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിന്മയെ ചെറുക്കുക, ജനങ്ങളുടെ ഐക്യം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഐകെപിയുടെ ലക്ഷ്യമെന്ന് കട്‌ജു പറഞ്ഞു. ജാതി, മതം, വംശം മുതലായവ മാറ്റിനിർത്തി എല്ലാ ആളുകളോടും പരസ്‌പരം സ്നേഹം (ഇഷ്ക്) ഉണ്ടായിരിക്കണമെന്നും കട്‌ജു പറഞ്ഞു.
പുതിയ പാർട്ടി രൂപീകരിച്ച് മുൻ സുപ്രീം കോടതി ജഡ്ജി; അംഗമാകാൻ യുവാക്കളോട് ആഹ്വാനം
