ദില്ലി: ദില്ലി കലാപ ഗൂഢാലോചന കേസിൽ പ്രതിയായ ജെഎൻയു വിദ്യാര്‍ത്ഥി നേതാവ് ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യ ഹർജി നൽകി. ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്.ദില്ലി ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. കേസിൽ പ്രതികളായ ഉമര്‍ ഖാലിദ്, ഷർജീൽ ഇമാം അടക്കമുള്ള എട്ട് പേരുടെ ജാമ്യാപേക്ഷയാണ് കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതി തള്ളിയത്.കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബറിൽ ഉമർ ഖാലിദിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, യു.എ.പി.എ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.ഷർജീൽ ഇമാം അടക്കം എട്ട് പേരുടെ ജാമ്യാപേക്ഷയിൽ വിധി വരുന്നത് അറസ്റ്റ് ചെയ്ത് അഞ്ച് വർഷത്തിന് ശേഷമാണ്. സി എ എ വിരുദ്ധ സമരവും തുടർന്നുണ്ടായ ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഉമർ ഖാലിദും ഷാർജിൽ ഇമാമും ഉൾപ്പെടെ എട്ട് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അഞ്ച് വർഷമായി വിചാരണയില്ലാതെ തടവിലായിരുന്നു ഇവർ.
ദില്ലി കലാപക്കേസ്: ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യ ഹർജി നൽകി
