തൊണ്ടിമുതല്‍ തിരിമറി കേസ്; ശിക്ഷ റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീല്‍ ഇന്ന് കോടതി പരിഗണിക്കും

മയക്കുമരുന്ന് കേസില്‍ നിന്ന് വിദേശ പൗരനെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീല്‍ ഇന്ന് കോടതി പരിഗണിക്കും.നെടുമങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപ്പീലാണ് ഇന്ന് പരിഗണിക്കുന്നത്. ആന്റണി രാജു രണ്ടാം പ്രതിയായ കേസില്‍ മൂന്ന് വര്‍ഷം തടവിനും പതിനായിരം രൂപ പിഴയുമാണ് നെടുമങ്ങാട് കോടതി ശിക്ഷ വിധിച്ചത്.ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി രാജു നേരത്തെ സെഷന്‍സ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും എത്തിയെങ്കിലും ഫലം കണ്ടില്ല. മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാല്‍ ജനപ്രാതിനിധ്യ നിയമ പ്രകാരം ആന്റണി രാജുവിന് ഇത്തവണ മല്‍സരിക്കാനായില്ല. ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരേയുള്ള കേസ്. കേസ് നടന്ന കാലയളവില്‍ അദ്ദേഹം അഭിഭാഷകനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *