കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്കടക്കം കാരണം കാണിക്കല്‍ നോട്ടീസ്, പുസ്തക വിവാദത്തില്‍ കടുത്ത നടപടിയുമായി സുപ്രീം കോടതി

എൻസിഇആർടി പുസ്തക വിവാദത്തില്‍ കടുത്ത നടപടിയുമായി സുപ്രീം കോടതി. ജുഡീഷ്യറിയുടെ അഴിമതി എന്ന പാഠഭാഗം നിരോധിച്ച കോടതി കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്കടക്കം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.ജുഡീഷ്യറിയുടെ അന്തസ് താഴ്ത്തിക്കെട്ടാൻ വലിയ ഗൂഢാലോചനയുണ്ടെന്നും ഉത്തരവാദികളുടെ തലകള്‍ ഉരുളുമെന്നും കോടതി ആഞ്ഞടിച്ചു. വിഷയത്തില്‍ അതൃപ്തി അറിയിച്ച പ്രധാനമന്ത്രി കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കാൻ കേന്ദ്രവിദ്യാഭ്യാസമന്ത്രിയോട് നിർദ്ദേശിച്ചു. എൻസിഇആർടിഎട്ടാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ജുഡീഷ്യറിയിലെ അഴിമതി എന്ന വിവാദഭാഗം ഉള്‍പ്പെട്ടത്. മാധ്യമവാർത്തകളെത്തുടർന്ന് സ്വമേധയാ കേസ്സെടുത്ത ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിന് കടുത്ത മുന്നറിയിപ്പാണ് നല്‍കിയത്.സോളിസിറ്റർ ജനറല്‍ തുഷാർ മേതയ്ക്കൊപ്പം നേരിട്ട് കോടതിയില്‍ ഹാജരായ കേന്ദ്ര സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ ഐഎഎസ് പുസ്തകം പിൻവലിച്ചെന്നും നിരുപാധികം മാപ്പുപറയുന്നുവെന്നും കോടതിയെ അറിയിച്ചു. എന്നാല്‍ മാപ്പാപേക്ഷകൊണ്ട് പ്രശ്നം തീരില്ലെന്നുംജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം ആണ് നടന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.. നീതി ഉറപ്പാക്കാൻ ജുഡീഷ്യറി നടത്തുന്ന സേവനങ്ങളെക്കുറിച്ച്‌ എവിടെയും പറയുന്നില്ല. വിഷയത്തില്‍ അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തണം. ജുഡീഷ്യറിക്ക് മുറിവേറ്റെന്നും ഉത്തരവാദികളുടെ തല ഊരുണ്ടേ മതിയാകൂ എന്നും ചീഫ് ജസ്റ്റിസ് ആഞ്ഞടിച്ചു.ഉണ്ടായത് ക്രിമിനല്‍ കോടതിയലക്ഷ്യമെന്ന് നിരീക്ഷിച്ച കോടതി, വിദ്യാഭ്യാസ മന്ത്രാലയം, സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി, എൻ‌സി‌ആർ‌ടി ഡയറക്ടർ എന്നിവർക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചു. തുടർന്നാണ് പുസ്തകത്തിന്റെ ഓണ്‍ലൈൻ പതിപ്പടക്കം കോടതി നിരോധിച്ചത്.അതെസമയം ജൂഡീഷ്യറിക്കെതിരായ പരാമർശങ്ങളില്‍ വിദ്യാഭ്യാസ മന്ത്രിയെ പ്രധാനമന്ത്രി അതൃപ്തി അറിയിച്ചു.പ്രശ്നം പരിഹരിക്കണമെന്നും വിഷയത്തില്‍ ഉത്തരവാദികളെ കണ്ടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. നേരത്തെ കൊളീജിയം സംവിധാനത്തെ ചൊല്ലി കേന്ദ്രം സുപ്രീംകോടതി പോര് കടുത്തിരുന്നു. അന്ന് കേന്ദ്രനിയമന്ത്രിയായിരുന്നു കിരണ്‍ റിജജ്ജുവിനെ മാറ്റിയാണ് തർക്കം തീർത്തത്. നിലവിലെ വിഷയം കൂടുതല്‍ ഏറ്റുമുട്ടലിലേക്ക് നീങ്ങാതെ പരിഹരിക്കാനാണ് കേന്ദ്രനീക്കം.

Leave a Reply

Your email address will not be published. Required fields are marked *