ന്യൂഡൽഹി: വ്യാജമായി വാഹനാപകടക്കേസുകളുണ്ടാക്കി ഇൻഷുറൻസ് തുക തട്ടിയെടുക്കുന്ന വൻ സംഘങ്ങളുണ്ടെന്നതിൽ ആശങ്കയറിയിച്ച് സുപ്രീംകോടതി. ഇൻഷുറൻസുള്ള ഒരേ വാഹനമുപയോഗിച്ച് ഒന്നിലേറെ ക്ലെയിമുകൾ ഉന്നയിക്കുന്ന വ്യാപക റാക്കറ്റുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.ഒഡിഷയിൽ വാഹനാപകടത്തിന് നഷ്ടപരിഹാരം വിധിച്ച ഹൈക്കോടതി ഉത്തരവിനെതിരേ ഓറിയന്റൽ ഇൻഷുറൻസ് കമ്പനി നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. കേസിൽ പറയുന്ന വാഹനം മറ്റ് നാല് അപകടങ്ങളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് കമ്പനി ചൂണ്ടിക്കാട്ടി. ക്ലെയിം ലഭിക്കാനായി സാധുവായ ഇൻഷുറൻസുള്ള ഇതേ വാഹനത്തെ വ്യാജമായി ഉപയോഗിക്കുകയാണെന്നും കമ്പനി പറഞ്ഞു.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത സുപ്രീംകോടതി, ഇതിൽ സർക്കാരിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് വ്യക്തമാക്കി. ഇത്തരം നിയമവിരുദ്ധ നടപടി ഒഡിഷയിൽമാത്രം സംഭവിക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു.
വ്യാജമായി വാഹനാപകട കേസുകളുണ്ടാക്കും, പിന്നീട് ഇൻഷുറൻസ് തട്ടും; ആശങ്കയറിയിച്ച് സുപ്രീംകോടതി
