ന്യൂഡൽഹി: ഒടിടി, സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളിൽ ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കങ്ങൾ നിരോധിക്കാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്ന ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനായി ഒരു ദേശീയ ഉള്ളടക്ക നിയന്ത്രണ അതോറിറ്റി രൂപവത്കരിക്കണമെന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസുമാരായ ബിആർ ഗവായി, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുക.
ഇത്തരം ഉള്ളടക്കങ്ങൾ യുവാക്കളുടെയും കുട്ടികളുടെയും മനസ്സിനെ മലിനമാക്കും, അതുവഴി കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിക്കും, പൊതുസുരക്ഷയിൽ ഇവ ഗുരുതരപ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഹർജിയിൽ പറയുന്നു. കുട്ടികൾക്കും പ്രായപൂർത്തിയാകാത്തവർക്കും അശ്ലീല ഉള്ളടക്കങ്ങൾ ലഭിക്കില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള സംവിധാനം രൂപവത്കരിക്കുന്നതുവരെ നിയന്ത്രണം വരുത്താൻ കേന്ദ്രത്തോട് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.