മദ്യപിക്കാൻ പണം നല്‍കാത്തതിന്റെ വിരോധത്തില്‍ അമ്മയെ ക്രൂരമായി മർദ്ദിച്ച് വിരലടിച്ചൊടിച്ച മകൻ പോലീസ് പിടിയില്‍.റാന്നി കരികുളം പഴവങ്ങാടി സ്വദേശി ജോബി ജേക്കബ് ജോർജ് (43) ആണ് റാന്നി പോലീസിന്റെ പിടിയിലായത്. ഓഗസ്റ്റ് 9 ഞായറാഴ്ച ഉച്ചയ്ക്ക് 2:30-ഓടെയായിരുന്നു സംഭവം. സ്ഥിരം മദ്യപാനിയായ ജോബി പണത്തിനായി അമ്മയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. മുൻപും സമാനമായ പരാതികളില്‍ പോലീസ് ഇയാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്കി വിട്ടയച്ചിരുന്നു.എന്നാല്‍ ഞായറാഴ്ച വീണ്ടും പണം ആവശ്യപ്പെട്ട ജോബി, അമ്മ പണം നല്കാൻ വിസമ്മതിച്ചതോടെ പശുത്തൊഴുത്തില്‍ നിന്ന് വലിച്ചിറക്കി തല ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. തുടർന്ന് കമ്പുകൊണ്ട് അടിച്ചതിനെ തുടർന്നാണ് അമ്മയുടെ കൈവിരലിന് പൊട്ടലേറ്റത്. കേസെടുത്ത റാന്നി പോലീസ് സബ് ഇൻസ്പെക്ടർ സിബി എസ്., പോലീസ് ഉദ്യോഗസ്ഥരായ നിതിൻ, അസീബ് അസീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
മദ്യപിക്കാൻ പണം നല്‍കിയില്ല; അമ്മയെ പശുത്തൊഴുത്തില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ച മകൻ അറസ്റ്റില്‍
