ന്യൂഡൽഹി : ചോദ്യപേപ്പർ ചോർന്നതിൽ എൻടിഎ യാതൊരു പാഠവും പഠിച്ചില്ലെന്ന് സുപ്രീംകോടതി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ സ്ഥാപനവൽക്കരിക്കണമെന്നും ചോദ്യപേപ്പർ ചോർച്ചയില്ലെന്ന് ഉറപ്പാക്കണമെന്നും ബുധനാഴ്ച കോടതി അഭിപ്രായപ്പെട്ടു. പ്രവേശന പരീക്ഷകൾ സുഗമമായി നടത്തുന്നതിന് മികച്ച ഒരു സംവിധാനം നിലവിൽ വരണം. ഇതെല്ലാം ഉറപ്പാക്കാൻ സാങ്കേതിക മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് ഊന്നിപ്പറഞ്ഞു.ഈ വർഷത്തെ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. രാധാകൃഷ്ണൻ കമ്മിറ്റിയും നന്ദൻ നിലേകനി കമ്മിറ്റിയും നൽകിയ ശുപാർശകൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പുരോഗതിയും നടപടികളും സൂചിപ്പിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.2024ൽ നീറ്റ്-യുജി പരീക്ഷയിൽ സമാനമായ ചോദ്യപേപ്പർ ചോർച്ചയുണ്ടായതിനെത്തുടർന്ന് രൂപീകരിച്ച ഉന്നതതല സമിതിയായിരുന്നു രാധാകൃഷ്ണൻ കമ്മിറ്റി. പ്രവേശന പരീക്ഷകൾ നടത്തുന്നതിന് കൂടുതൽ ശക്തമായ സംവിധാനം ഉറപ്പാക്കാൻ നിരവധി ശുപാർശകൾ ഈ കമ്മിറ്റി നിർദേശിച്ചിരുന്നു. മത്സരപരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പരിഷ്കാരങ്ങളിൽ പഠനം നടത്തുന്നതിനും ശുപാർശ ചെയ്യുന്നതിനുമായി ഈ വർഷം കേന്ദ്ര സർക്കാർ രൂപീകരിച്ചതാണ് നന്ദൻ നിലേകനി കമ്മിറ്റി. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും
‘എൻടിഎ പാഠം പഠിച്ചില്ല’; ചോദ്യപേപ്പർ ചോർച്ചയിൽ വിമർശനവുമായി സുപ്രീംകോടതി
