ജയില്‍ മാന്വല്‍ പരിഷ്‌കരണം ‘സ്‌ഥിരം കുറ്റവാളി’ പ്രയോഗം വേണ്ടെന്ന്‌ സുപ്രീം കോടതി

ജയില്‍ മാന്വല്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ ക്യൂറി റിട്ട. ജസ്‌റ്റിസ്‌ എസ്‌.മുരളീധര്‍ അടുത്തമാസം കേരളത്തിലെ ജയില്‍ ഡി.ജി.പിയുമായി വീഡിയോ കോണ്‍ഫറന്‍സ്‌ നടത്തും. വിവിധ സംസ്‌ഥാനങ്ങളിലെ ജയില്‍ മാന്വലുകളില്‍ നിലനില്‍ക്കുന്ന ജാതിവിവേചനവ്യവസ്‌ഥകള്‍ മാറ്റണമെന്നാണ്‌ സുപ്രീം കോടതി നിര്‍ദേശം.സ്‌ഥിരം കുറ്റവാളിയെന്ന പ്രയോഗം ഒഴിവാക്കണമെന്നും മാധ്യമപ്രവര്‍ത്തക സുകന്യാശാന്തയുടെ ഹര്‍ജി പരിഗണിക്കവേ സുപ്രീം കോടതി നിരീക്ഷിച്ചു. കുറ്റം ചെയ്‌തയാള്‍ എന്നുപറഞ്ഞാല്‍ മതി. കേരളം, ആന്ധ്രപ്രദേശ്‌ തുടങ്ങിയ സംസ്‌ഥാനങ്ങളിലെ ജയില്‍ മാന്വലില്‍ സ്‌ഥിരം കുറ്റവാളികളെ നിര്‍വചിക്കുന്ന വ്യവസ്‌ഥകള്‍ വിവേചനപരമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ച സാഹചര്യത്തിലാണ്‌ അമിക്കസ്‌ ക്യൂറി യോഗം വിളിച്ചത്‌.ജാതിയുടെ അടിസ്‌ഥാനത്തില്‍ തടവുകാര്‍ക്കിടയിലുള്ള തൊഴില്‍ വിവേചനം ഒഴിവാക്കപ്പെടണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അത്‌ വിവിധ സംസ്‌ഥാനങ്ങളിലെ ജയില്‍ മാന്വലുകളില്‍ ഇടംപിടിച്ചിരിക്കുന്നത്‌ അപമാനകരമാണ്‌. സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തില്‍ കേരളം സ്വീകരിച്ച നടപടികള്‍ അമിക്കസ്‌ ക്യൂറി ആരായും.തടവുകാര്‍ക്ക്‌ ജോലി തരംതിരിച്ചുനല്‍കുന്ന വിവിധ സംസ്‌ഥാനങ്ങളിലെ ജയില്‍ മാന്വല്‍ ചട്ടങ്ങള്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പാര്‍ശ്വവത്‌കരിക്കപ്പെട്ട ജാതിവിഭാഗങ്ങള്‍ക്ക്‌ ശുചീകരണവും ഉയര്‍ന്ന ജാതിക്കാര്‍ക്ക്‌ പാചകജോലിയും നല്‍കുന്ന വ്യവസ്‌ഥയാണ്‌ ഉത്തര്‍പ്രദേശ്‌ ഉള്‍പ്പെടെയുള്ള പല സംസ്‌ഥാനങ്ങളിലുമുള്ളത്‌. അത്‌ ഭരണഘടനാവിരുദ്ധമാണ്‌.ജാതി അടിസ്‌ഥാനത്തില്‍ ജയിലുകളില്‍ ജോലി തരംതിരിച്ച്‌ നല്‍കരുതെന്നും ജയില്‍ രജിസ്‌റ്ററില്‍നിന്ന്‌ ജാതിക്കോളം നീക്കം ചെയ്യണമെന്നുമാണു കോടതി നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *