പശ്ചിമ ബംഗാളിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ് ഐ ആർ) ബന്ധപ്പെട്ട കേസില്‍ നേരിട്ട് ഹാജരാകാൻ മുഖ്യമന്ത്രി മമതാ ബാനർജി.ബംഗാളിലെ എസ് ഐ ആറിനെതിരായ ഹർജിയില്‍ ഇന്ന് നേരിട്ട് ഹാജരാകാൻ മമതാ ബാനർജി അനുമതി തേടിയിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുന്നത്. മമതാ ബാനർജി ഹാജരാകുന്നതിന് അനുമതി ലഭിച്ചതായാണ് വിവരം. അഭിഭാഷക കോട്ടിട്ട് സുപ്രീം കോടതിയുടെ പടവുകള്‍ കയറുന്ന മമതയുടെ ചിത്രം തൃണമൂല്‍ കോണ്‍ഗ്രസ് പങ്കുവച്ചിട്ടുണ്ട്. ഒരു മുഖ്യമന്ത്രി അഭിഭാഷക വേഷത്തില്‍ സുപ്രീം കോടതിയില്‍ വാദിക്കാനെത്തുന്നത് ഇന്ത്യയുടെ ചരിത്രത്തിലെ അപൂർവ സംഭവമാണ്. ബംഗാളിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തില്‍ വ്യാപകമായ ക്രമക്കേട് നടന്നു എന്നാണ് മമതാ ബാനർജി നല്‍കിയ ഹർജിയിലെ ആരോപണം. ഇതേ വിഷയം ഉന്നയിച്ച തൃണമൂല്‍ കോണ്‍ഗ്രസ്സും കോടതിയെ സമീപിച്ചിട്ടുണ്ട്. ബംഗാളില്‍,നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ് മമതാ ബാനർജിയുടെ നിർണായക നീക്കം.
എസ് ഐ ആര്‍ ക്രമക്കേട്: അഭിഭാഷക വേഷത്തില്‍ ഹാജരാകാന്‍ മമത; അപൂര്‍വതക്ക് സാക്ഷിയാകാന്‍ സുപ്രീം കോടതി
