രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസില്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവല്ല ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.കേസെടുത്ത് നാലുമാസം ആവുമ്പോഴാണ് എസ്ഐടി കുറ്റപത്രം സമർപ്പിക്കുന്നത്. വിദേശത്ത് താമസിക്കുന്ന മലയാളിയായ 31 വയസുകാരിയുടെ പരാതിയില്‍ ജനുവരി 10നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലാവുന്നത്. ഷൊർണൂരിലെ കെപിഎം ഹോട്ടലില്‍ നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.പിറ്റേന്ന് തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേറ്റ് റിമാൻഡ് ചെയ്യുകയായിരുന്നു. നേരത്തെ രണ്ട് ബലാത്സംഗ കേസുണ്ടായിരുന്ന രാഹുലിനെ മൂന്നാം ബലാത്സംഗ കേസില്‍ പൊലീസ് രഹസ്യ നീക്കത്തിലൂടെയാണ് പിടികൂടിയത്. ബലാത്സംഗത്തിനും ശാരീരിക മാനസിക പീഡനത്തിനും പുറമെ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കല്‍ അടക്കം ഞെട്ടിക്കുന്നതും സമാന സ്വഭാവത്തിലുള്ളതുമാണ് കുറ്റങ്ങള്‍. എന്നാല്‍, ബലാത്സംഗം അല്ല ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നാണ് രാഹുലിന്റെ വാദം. ഇതിനുള്ള ഇലക്ട്രോണിക് തെളിവുകള്‍ ഉള്‍പ്പെടെ ഹാജരാക്കുകയും ചെയ്തിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസ്; കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം
