ഒതായി മനാഫ് കൊലക്കേസ്; പിവി അൻവറിന്റെ സഹോദരീ പുത്രൻ കുറ്റക്കാരനെന്ന് കോടതി, മൂന്നുപേരെ വെറുതേവിട്ടു

ഒതായി മനാഫ് കൊലക്കേസില്‍ ഒന്നാം പ്രതി മാലങ്ങാടൻ ഷഫീഖ് കുറ്റക്കാരനെന്ന് കോടതി. കേസില്‍ ബാക്കി മൂന്ന് പ്രതികളെ കോടതി വെറുതേവിട്ടു.മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.മൂന്നാം പ്രതി മാലങ്ങാടൻ ഷെരീഫ്, 17-ാം പ്രതി നിലമ്ബൂർ സ്വദേശി മുനീബ്, 19-ാം പ്രതി എളമരം സ്വദേശി കബീർ എന്ന ജാബിർ എന്നിവരെയാണ് കോടതി വെറുതേ വിട്ടത്. പിവി അൻവറിന്റെ സഹോദരിയുടെ മകൻ ആണ് മാലങ്ങാടൻ ഷഫീഖ്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. നേരത്തേ കേസില്‍ 21 പ്രതികളെ കുറ്റവുമുക്തരാക്കിയിരുന്നു.നാല് പ്രതികളും 25 വർഷം ഒളിവിലായിരുന്നു. മനാഫിന്റെ സഹോദരൻ അബ്‌ദുള്‍ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവർ പിടിയിലായത്. കേസില്‍ രണ്ടാം പ്രതിയായ പിവി അൻവർ അടക്കമുള്ള 21 പ്രതികളെയാണ് നേരത്തേ കോടതി വെറുതേ വിട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍ വച്ച്‌ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1995 ഏപ്രില്‍ 13നാണ് കൊലപാതകം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *