ഫ്രഷ് കട്ട് വിഷയത്തില്‍ കോഴിക്കോട് ജില്ലാ കലക്ടർക്ക് ഹൈക്കോടതി നോട്ടീസ്. ജില്ലയില്‍ എന്തുകൊണ്ട് പുതിയ റെൻഡറിങ് പ്ലാന്റുകള്‍ അനുവദിക്കുന്നില്ലെന്ന് കോടതി ചോദിച്ചു.10 ദിവസത്തിനുള്ളില്‍ നോട്ടീസിന് മറുപടി അറിയിക്കാനും ഇടക്കാല ഉത്തരവില്‍ നിർദേശമുണ്ട്.കരിമ്ബാലക്കുന്ന് ഫ്രഷ് കട്ട് വിരുദ്ധ സമരസമിതി ചെയർമാർ എ.എം ഫൈസല്‍ നല്‍കിയ റിട്ട് പെറ്റീഷനില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഹൈക്കോടതി ഇടപെടല്‍. ഫ്രഷ് കട്ട് വിഷയത്തില്‍ നിർണായക നീക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഫ്രഷ് കട്ട് പ്രവർത്തിക്കുന്നത് എന്നതുകൊണ്ടാണ് ഇത്രവലിയ ദുരിതത്തിന് കാരണമെന്നാണ് പ്രദേശവാസികള്‍ തുടക്കം മുതല്‍ പറയുന്നത്.മലപ്പുറം ജില്ലയില്‍ 14 റെൻഡറിങ് പ്ലാന്റുകള്‍ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട് അവിടെ മാലിന്യപ്രശ്‌നങ്ങളില്ല. കോഴിക്കോട് ജില്ലയിലെ മൊത്തം മാലിന്യങ്ങളും ഫ്രഷ് കട്ടിലാണ് എത്തുന്നത്. മറ്റു കമ്ബനികള്‍ക്ക് ജില്ലാ ഭരണകൂടം അനുമതി നല്‍കുന്നില്ല. ഇത് അധികൃതരും ഫ്രഷ് കട്ട് ഉടമകളും തമ്മിലുള്ള ഒത്തുകളിയാണ് എന്നാണ് ഹരജിക്കാരുടെ വാദം. ഈ സാഹചര്യത്തിലാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിന് എന്താണ് തടസ്സമെന്ന് കോടതി ചോദിച്ചിരിക്കുന്നത്.
‘എന്തുകൊണ്ട് പുതിയ പ്ലാന്റുകള്‍ അനുവദിക്കുന്നില്ല?’; ഫ്രഷ് കട്ട് വിഷയത്തില്‍ കലക്ടര്‍ക്ക് ഹൈക്കോടതി നോട്ടീസ്
