കൊച്ചി: കൊച്ചിയിലെ റോഡുകളും ദേശീയപാതയും തകര്‍ന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് പല സ്ഥലത്തും വെള്ളപ്പെട്ടാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. റോഡ് നിര്‍മിക്കാന്‍ ഫണ്ട് ഇല്ല എന്ന് പറയുന്നത് ലജ്ജാകരമാണെന്ന് കുറ്റപ്പെടുത്തിയ കോടതി, സര്‍ക്കാര്‍ ചടങ്ങുകള്‍ക്ക് പണം ചെലവാക്കുണ്ടല്ലോ എന്നും ചോദിച്ചു. ഇടക്കാല റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം.
ലോകത്തെ മികച്ച നഗരങ്ങളിൽ ആളുകൾ നടന്നാണ് യാത്ര ചെയ്യുന്നത്. ഇവിടെ എന്തുകൊണ്ടാണ് അത് സാധിക്കാത്തത് എന്ന് കോടതി ചോദിച്ചു. ആളുകൾ കുഴിയിൽ വീണ് മരിച്ചാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു. 10 ലക്ഷം നഷ്ടപരിഹാരം കൊടുത്ത് ഒത്തുതീർപ്പാക്കില്ലേയെന്നും കോടതി ചോദ്യം ഉന്നയിച്ചു. എല്ലാവർഷവും കോടതിയെക്കൊണ്ട് ഇത് പറയിപ്പിക്കുകയാണ്. റോഡുകൾ നന്നാക്കാൻ സാധിക്കുന്നില്ലെങ്കിൽ എഴുതി തരൂ. ബാക്കി കോടതി നോക്കിക്കോളാമെന്നും ഹൈക്കോടതി പറഞ്ഞു, കൊച്ചിയിലെ റോഡുകൾ തകർന്ന സംഭവത്തിലായിരുന്നു കോടതിയുടെ വിമർശനം.
ദേശീയ പാത തകർന്നതിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ പാത അതോറിറ്റിക്ക് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്‌തു. സംഭവിച്ചത് എന്താണ് ഇന്ന് ഇടക്കാല റിപ്പോർട്ടിലൂടെ കൃത്യമായി മറുപടി നൽകണം എന്നാണ് നിർദേശം. അടുത്ത വ്യാഴാഴ്ച ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. കരാറുകാരനെ ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തിയെന്ന് ദേശിയപാത അതോറിറ്റി കോടതിയെ അറിയിച്ചു. തകർന്നത് ആളുകൾ ഏറെക്കാലമായി ക്ഷമയോടെ കാത്തിരുന്ന പദ്ധതിയിലെ റോഡാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.