അനധികൃത സ്വത്ത് സമ്ബാദനക്കേസിലെ വിജിലൻസ് കോടതി ഉത്തരവിനെതിരെ എഡിജിപി എം ആർ അജിത് കുമാർ നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.തനിക്ക് ക്ലീൻ ചിറ്റ് നല്‍കിയ അന്വേഷണ റിപ്പോർട്ട് അസാധുവാക്കിയ വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. വസ്തുതകള്‍ വേണ്ടവിധം പരിഗണിക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവെന്നാണ് പ്രധാന വാദം. ജസ്റ്റിസ് എ ബദറുദ്ദീന്‍റെ ബെഞ്ചാകും ഹർജിയില്‍ പ്രാഥമിക വാദം കേള്‍ക്കുക.ഒരു എംഎല്‍എ മാധ്യമങ്ങളിലൂടെ നടത്തിയ പൊതു ആരോപണങ്ങള്‍ മാത്രമാണ് പരാതിയായി കോടതിയില്‍ എത്തിയത്. പരാതിക്ക് വിശ്വാസയോഗ്യമായ മറ്റ് തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അജിത് കുമാറിന്റെ വാദം. കേസില്‍ വസ്തുതകള്‍ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് ക്രിമിനല്‍ അഭിഭാഷകൻ ബി. രാമൻ പിള്ള മുഖേന നല്‍കിയ ഹര്‍ജിയിലെ ആവശ്യം. ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും അപ്പീല്‍ നല്‍കുന്നുണ്ട്.കേസന്വേഷണത്തില്‍ ഇടപെടാൻ മുഖ്യന്ത്രിക്ക് എന്ത് അധികാരമെന്ന ചോദ്യം വിജിലന്‍സ് മാനുവലിനെതിരെന്നാണ് സര്‍ക്കാരിന്‍റെ വാദം. സ്വന്തം നിലയില്‍ കേസ് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി അടുത്തയാഴ്ച പരാതിക്കാരന്‍റെയും സാക്ഷികളുടെയും മൊഴി എടുക്കാനിരിക്കെയാണ് എം ആർ അജിത് കുമാർ ഹൈക്കോടതിയെ സമീപിച്ചത്.
ക്ലീൻ ചിറ്റ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് അസാധുവാക്കിയ കോടതി ഉത്തരവ് റദ്ദാക്കണം; എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
