മുംബൈ: ദാവൂദി ബോറ വിഭാഗത്തിൻ്റെ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട തർക്കത്തിൽ വിധി പ്രസ്താവിച്ചതിൻ്റെ പേരിൽ ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ഗൗതം പട്ടേലിനും കുടുംബത്തിനും വധഭീഷണി. സംഭവത്തിൽ മുംബൈ പൊലീസിൽ അദ്ദേഹം പരാതി നൽകി. കഴിഞ്ഞ 10 മാസമായി തുടരുന്ന ഭീഷണി സന്ദേശങ്ങൾക്കൊടുവിലാണ് ഗാംദേവി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.കഴിഞ്ഞ 10 മാസമായി ജസ്റ്റിസ് പട്ടേലിനും കുടുംബത്തിനും അജ്ഞാതരുടെ നിരവധി ഭീഷണി കത്തുകൾ ലഭിച്ചിരുന്നു. എന്നാൽ ജൂൺ അഞ്ചിന് അദ്ദേഹത്തിൻ്റെ മകളുടെ ലണ്ടനിലെ വസതിയിലേക്ക് ജർമൻ പോസ്റ്റൽ മാർക്കുള്ള അതീവ ഗൗരവതരമായ ഭീഷണി സന്ദേശം എത്തിയതോടെയാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണമായത്.കുടുംബത്തെ വകവരുത്താൻ ക്വട്ടേഷൻ നൽകിയിട്ടുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു. ഇതിനൊപ്പം ലഭിച്ച ഒരു ഡിജിറ്റൽ സ്റ്റോറേജ് ഉപകരണം നിലവിൽ ലണ്ടൻ പൊലീസിന് കൈമാറിയിട്ടുണ്ട്. ഞായറാഴ്ചയാണ് മുംബൈയിലെ ഗാംദേവി പൊലീസിൽ താൻ പരാതി നൽകിയതെന്ന് ജസ്റ്റിസ് പട്ടേൽ ദേശീയ വാർത്താ ഏജൻസിയോട് വ്യക്തമാക്കി
ദാവൂദി ബോറ നേതൃതർക്ക വിധി; ബോംബെ ഹൈക്കോടതി മുൻ ജഡ്ജിക്ക് വധഭീഷണി
