പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തിരുവനന്തപുരത്തുനിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 37 വര്‍ഷം കഠിനതടവ് ശിക്ഷ

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവർക്ക് 37 വർഷം കഠിനതടവും 2.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.നെയ്യാറ്റിൻകര കൊടുങ്ങാവിള ചരിവുവിള വീട്ടില്‍ റെസ്റ്റിൻ ദാസ് (46) നെയാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി-1 ജഡ്ജി കെ.എം. സുജ ശിക്ഷിച്ചത്.2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളില്‍നിന്ന് സ്ഥിരമായി കുട്ടിയെ വീട്ടിലെത്തിച്ചിരുന്ന പ്രതി, ഈ പരിചയം മുതലാക്കി ആദ്യം പീഡനത്തിന് ഇരയാക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്ത്തുകയുമായിരുന്നു. തുടർന്ന് ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയെ പൂർണ്ണമായി തന്റെ നിയന്ത്രണത്തിലാക്കി.ഇതിനുശേഷവും ഭീഷണി തുടർന്ന പ്രതി, കുട്ടിയെ ഓട്ടോയില്‍ തമിഴ്നാട്ടിലെ തൃപ്പരപ്പിലേക്ക് തട്ടിക്കൊണ്ടുപോയി വീണ്ടും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പോക്സോ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചല്‍ എഫ്. വിനോദും അഡ്വ. മായാദേവിയും കോടതിയില്‍ ഹാജരായി. അന്നത്തെ നെയ്യാറ്റിൻകര എസ്.എച്ച്‌.ഒ കെ.എസ്. അരുണാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *