കര്‍ണാടകയില്‍ ബൈക്ക് ടാക്സി സർവീസുകൾക്ക് അനുമതി; നിരോധനം റദ്ദാക്കി ഹൈക്കോടതി

ബംഗലൂരു: ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്ക് സിദ്ധരാമയ്യ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. മോട്ടോര്‍ വാഹനങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യുന്നതിന് ടാക്‌സി അഗ്രഗേറ്റര്‍മാര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കാന്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഒല, ഊബര്‍, റാപ്പിഡോ പോലുള്ള ടാക്‌സി അഗ്രഗേറ്ററുകള്‍, ബൈക്ക് ടാക്‌സി വെല്‍ഫെയര്‍ അസോസിയേഷന്‍, ഏതാനും ഇരുചക്ര വാഹന ഉടമകള്‍ എന്നിവര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ അനുവദിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി എം ജോഷി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കോണ്‍ട്രാക്ട് കാരിയേജുകളായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാനും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 74(2) അനുസരിച്ച് ആവശ്യമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സര്‍ക്കാര്‍ നടപടി ശരിവെക്കുകയായിരുന്നു. ഈ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി വിഡിഷന്‍ ബെഞ്ച് റദ്ദാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *