സുപ്രീം കോടതി വിധിക്കു പിന്നാലെ ശബരിമലയിൽ പോയ യുവതികൾ വിശ്വാസികളാണോ എന്ന് സുപ്രീം കോടതി. ബിന്ദു അമ്മിണിക്കും കനക ദുർഗ്ഗയ്ക്കുമായി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങിനോടാണ് കോടതി ചോദ്യമുന്നയിച്ചത്. ശബരിമലയിൽ പോയതിന് ബിന്ദു അമ്മിണി ആൾക്കൂട്ട ആക്രമണം നേരിട്ട് കേരളം വിടേണ്ടിവന്നുവെന്നും സംസ്ഥാനം സഹകരിക്കാത്തതിനാലാണ് കൂടുതൽ യുവതികൾ ശബരിമലയിൽ പ്രവേശിക്കാത്തത് എന്നും ഇന്ദിരാ ജയ്സിങ് വാദിച്ചു.നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തുറന്നുവച്ച് പരിശോധിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് ബി.വി.നാഗരത്ന നിരീക്ഷിച്ചു. മതത്തിന്റെ അന്തസത്ത ഇല്ലാതാക്കാനാകില്ല. ഈ നാടിന്റെ നാഗരികവും മതപരവുമായ ചരിത്രത്തെ അവഗണിക്കാനാകില്ലെന്നും ജ.നാഗരത്ന ചൂണ്ടിക്കാട്ടി. അവിശ്വാസിക്ക് മതവിഷയവുമായി ബന്ധമില്ലെന്നും നാഗരത്ന പറഞ്ഞു. അതേസമയം അനിവാര്യ മതാചാരം കോടതിക്ക് തീരുമാനിക്കാനാകുമെന്ന് ഇന്ദിര ജെയ്സിങ് വാദിച്ചു. റഫറൻസിൽ പത്താം ദിവസമായ ഇന്ന് യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം തുടരുകയാണ്.
‘മല കയറിയ യുവതികള്‍ വിശ്വാസികളോ?’; ആചാരങ്ങളില്‍ പരിശോധന വേണ്ടെന്ന് കോടതി
