തെളിവ് നല്‍കാന്‍ പി.വി അന്‍വര്‍ ഹാജരായില്ലെന്ന് റിപ്പോര്‍ട്ട്: എസ്പി സുജിത് ദാസിന് ക്ലീൻ ചിറ്റ്

പി.വി അൻവറുമായുള്ള ഫോണ്‍ വിളി കേസില്‍ മലപ്പുറം മുൻ എസ്‍പി സുജിത് ദാസിന് അന്വേഷണ സമിതിയുടെ ക്ലീൻ ചിറ്റ്.സുജിത് ദാസിനെ കുറ്റവിമുക്തനാക്കി ഉത്തരമേഖല ഐജി, ഇന്‍റലിജൻസ് ഐജി എന്നിവർ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു. തെളിവ് നല്‍കാൻ അൻവർ ഹാജരായില്ലെന്നും തെളിവില്ലാത്തതിനാല്‍ കുറ്റവിമുക്തനാക്കുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു. തെളിവില്ലാത്തതിനാല്‍ കുറ്റവിമുക്തനാക്കുന്നുവെന്ന് റിപ്പോർട്ടില്‍ പറയുന്നു.എന്നാല്‍ താൻ തെളിവുകള്‍ ഹാജരാക്കിയില്ല എന്ന അന്വേഷണ സമിതിയുടെ വാദം തെറ്റാണെന്ന് അൻവർ മീഡിയവണിനോട് പ്രതികരിച്ചു. പരാതിക്കാരനായ തന്നെ വിളിച്ചു വരുത്തുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. ഫോണ്‍ ഹാജരാക്കാൻ ഒരു തവണ മാത്രമാണ് നോട്ടീസ് ലഭിച്ചതെന്നും, ആ രീതിയില്‍ ഫോണ്‍ കൈമാറാൻ കഴിയില്ലെന്ന് താൻ മറുപടി നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.എസ്പി ഓഫീസിലെ മരം മുറിച്ചു കടത്തിയതും സ്വർണ്ണക്കടത്ത് കേസുകളിലെ ബന്ധവും കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യമുള്ള കാര്യമാണെന്ന് അൻവർ പറയുന്നു. ഫോണ്‍ സംഭാഷണം വ്യാജമാണെന്ന സുജിത് ദാസിന്റെ വാദം നിലനില്‍ക്കില്ലെന്നും കേരളത്തിലെ ജനങ്ങള്‍ അത് കേട്ടതാണെന്നും അന്‍വര്‍ കൂട്ടിച്ചേർത്തു.മരം ലേലത്തിനെടുത്ത വ്യക്തിയെക്കൊണ്ട് കുറ്റികള്‍ കാണിച്ച്‌ കൊടുക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് അതിന് തയ്യാറായില്ലെന്ന് അന്‍വര്‍ ആരോപിച്ചു. അന്വേഷണം അട്ടിമറിക്കപ്പെട്ടതിന്റെ വ്യക്തമായ തെളിവാണിത്. ഇത്രയും വലിയ ‘തെമ്മാടിത്തരം’ കാണിച്ച സുജിത് ദാസിനെ വെറുതെ വിടാൻ കഴിയില്ലെന്നും ഹൈക്കോടതിയെ സമീപിച്ച്‌ നിയമപോരാട്ടം തുടരുമെന്നും അൻവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *