പോസ്റ്റൽ ബാലറ്റ് കേസിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി

എറണാകുളം: പോസ്റ്റൽ ബാലറ്റ് കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. 20000 ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നത് ഗുരുതരമായ അവസ്ഥയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജോലി ചെയ്തവരാണവരെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വോട്ട് ചെയ്യാൻ അവസരം നൽകില്ല എന്നതിൽ എന്തിനാണ് ഇത്ര പിടിവാശിയെന്ന് ചോദിച്ച ഹൈക്കോടതി ഇത് നിർഭാഗ്യകരമാണെന്നും വിമര്‍ശിച്ചു.ഇന്ത്യയിലെ ഓരോ പൗരനും വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണെന്നും ഹൈക്കോടതി പറഞ്ഞു. റൂൾ 27 പ്രകാരം ബാലറ്റ് നൽകാനാകുമോ എന്നതിൽ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി. റൂൾ 27 പ്രകാരം വോട്ട് അവകാശം നൽകാൻ ആകില്ലെന്നായിരുന്നു കമ്മീഷന്‍റെ മറുപടി.നിങ്ങൾ ഒരു ഭരണഘടനാ സ്ഥാപനമാണെന്നും ഇത്തരം പ്രശ്നങ്ങൾ വീണ്ടും ഉണ്ടാകില്ലെന്ന് ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കടമയാണെന്നും കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്ന കാര്യം പരിശോധിക്കും. ഇക്കാര്യം പരിശോധിച്ച് എന്തെങ്കിലും ചെയ്യാൻ കഴിയുമോ അല്ലെങ്കിൽ എന്തെങ്കിലും ഉത്തരവ് നൽകാൻ കഴിയുമോ എന്ന് നോക്കാമെന്നും കോടതി വ്യക്തമാക്കി.നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോസ്റ്റൽ ബാലറ്റുകൾ ലഭ്യമായില്ലെന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സ്ട്രോംഗ് റൂമുകള്‍ സീല്‍ ചെയ്യ്തതിനാല്‍ ഇനി പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജിക്കാരില്‍ രണ്ടുപേര്‍ കൃത്യമായി ഫോമുകള്‍ നല്‍കിയിട്ടില്ലെന്നും ഒരാള്‍ പോസ്റ്റല്‍ ബാലറ്റ് കൈപറ്റാന്‍ എത്തിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്, സര്‍ക്കാര്‍ ജീവനക്കാരായ മുഹമ്മദ് സിനാന്‍ , എം.ജി.അനില്‍ കുമാര്‍ എന്നിവരാണ് അപേക്ഷ നല്‍കിയിട്ടും പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *