പോസ്റ്റല്‍ബാലറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കാൻ കഴിയുകയെന്ന് കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ചോദിച്ചിരുന്നു.റൂള്‍ 27 പ്രകാരം വോട്ടെണ്ണല്‍ സമയത്തിന് തൊട്ടുമുമ്പുവരെ പോസ്റ്റല്‍ ബാലറ്റ് സമർപ്പിക്കാമെന്ന് ഹരജിക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റിന് അനുവദിച്ച സമയം കഴിഞ്ഞു എന്നായിരുന്നു കമ്മീഷൻ്റെ എതിർ സത്യവാങ്മൂലം. പരാതി നല്‍കിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തില്ലെന്നും,, കമ്മീഷൻ ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു.എന്നാല്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാത്തതിനാലും തെരഞ്ഞെടുപ്പ് പ്രക്രിയ അവസാന ഘട്ടത്തിലായതിനാലും ഹരജിക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് കമ്മീഷന്റെ നിലപാട്. പോസ്റ്റല്‍ വോട്ടിങ്ങിനായി നിശ്ചയിച്ചിരുന്ന നിശ്ചിത തീയതികള്‍ കഴിഞ്ഞ സാഹചര്യത്തില്‍ പുതിയ ക്രമീകരണങ്ങള്‍ വരുത്തുന്നത് തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നും കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ കോടതി ഇന്ന് എന്ത് നിരീക്ഷണം നടത്തും എന്നതിനെ ആശ്രയിച്ചിരിക്കും നൂറുകണക്കിന് ഉദ്യോഗസ്ഥരുടെ വോട്ടവകാശം.
പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി; ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍, വോട്ടവകാശം നിഷേധിച്ചെന്ന് ഉദ്യോഗസ്ഥര്‍, നിലപാടിലുറച്ച് കമ്മീഷൻ
