ഏഴ് വര്‍ഷം മുമ്പത്തെ കേസ്, മഹാരാഷ്ട്ര മന്ത്രിക്ക് ഒരുമാസത്തെ ജയില്‍ ശിക്ഷ വിധിച്ച്‌ കോടതി

പ്രതിപക്ഷത്തായിരുന്നപ്പോള്‍ എൻ‌എച്ച്‌എ‌ഐ എഞ്ചിനീയർക്കെതിരെ ചെളിവാരിയെറിഞ്ഞ കേസില്‍ മന്ത്രി നിതേഷ് റാണെ കുറ്റക്കാരനാണെന്ന് സിന്ധുദുർഗിലെ കോടതി വിധിച്ചു.നിയമസഭാംഗങ്ങള്‍ നിയമം കൈയിലെടുക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു മാസത്തെ തടവ് ശിക്ഷയും വിധിച്ചു. 2019ലായിരുന്നു സംഭവം. ശിക്ഷ വിധിച്ചെങ്കിലും അപ്പീല്‍ നല്‍കുന്നതിനായി ശിക്ഷ താല്‍ക്കാലികമായി മാറ്റിവെച്ചു. അതേസമയം കേസിലെ മറ്റ് 29 പ്രതികളെ കുറ്റവിമുക്തരാക്കി.ജനങ്ങള്‍ നേരിടുന്ന അസൗകര്യങ്ങള്‍ക്കുമെതിരെ ശബ്ദമുയർത്തുക എന്നതായിരുന്നു റാണെയുടെ ഉദ്ദേശ്യമെങ്കിലും, ഉദ്യോഗസ്ഥനെ പൊതുജനമധ്യത്തില്‍ അപമാനിക്കാൻ പാടില്ലായിരുന്നുവെന്ന് അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി വി.എസ്. ദേശ്മുഖ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ തുടർന്നാല്‍, സർക്കാർ ജീവനക്കാർക്ക് അവരുടെ കടമകള്‍ അന്തസ്സോടെ നിർവഹിക്കാൻ കഴിയില്ലെന്നും ജഡ്ജി അഭിപ്രായപ്പെട്ടു.മന്ത്രിയുടെ നടപടിയെ അധികാര ദുർവിനിയോഗമെന്ന് വിശേഷിപ്പിച്ച കോടതി, ഇത്തരം പ്രവണത നിയന്ത്രിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും പറഞ്ഞു. കലാപമുണ്ടാക്കല്‍, പൊതുപ്രവർത്തകനെ പിന്തിരിപ്പിക്കാൻ ശ്രമിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വിവിധ കുറ്റങ്ങള്‍ ചുമത്തി 30 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. സംഭവം നടക്കുമ്പോള്‍ മന്ത്രി കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു.പൊതുസമാധാനം തകർക്കാൻ ഉദ്ദേശിച്ചുള്ള മനഃപൂർവ്വമായ അപമാനം സെക്ഷൻ 504 പ്രകാരമാണ് മന്ത്രിയെ കുറ്റക്കാരനാക്കിയത്. മുംബൈ-ഗോവ ഹൈവേ വീതി കൂട്ടുന്നതില്‍ റോഡ് പണിയുടെ ഗുണനിലവാരക്കുറവിലും വെള്ളക്കെട്ടിലും പ്രതിഷേധിച്ച റാണെയും അനുയായികളും എൻജിനീയറുടെ മേല്‍ ചെളിവെള്ളം ഒഴിക്കുകയും പൊതുസ്ഥലത്ത് ചെളിയിലൂടെ നടത്തിക്കുകയും ചെയ്തതാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *