49 ലക്ഷം രൂപ ചെലവാക്കി ടിക്കറ്റ് എടുത്തു; വിസ ഇല്ലെന്ന് പറഞ്ഞ് യാത്ര നിഷേധിച്ചു, എയര്‍ലൈൻ സിഇഒക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

വിസ ഇല്ലെന്ന് പറഞ്ഞ് അവസാന നിമിഷം യാത്ര നിഷേധിച്ച സംഭവത്തില്‍ ഡച്ച്‌ എയർലൈൻ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാൻ കോടതി ഉത്തരവ്.വിമാനത്തില്‍ യാത്ര നിഷേധിച്ചതിനെത്തുടർന്ന് കെഎല്‍എം റോയല്‍ ഡച്ച്‌ എയർലൈൻസിന്റെ സിഇഒ, സിഒഒ എന്നിവരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാണ് ദേവനഹള്ളി സിവില്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. സേലം ആസ്ഥാനമായുള്ള മെഡിക്കല്‍ സ്ഥാപനത്തിന്റെ ചെയർമാൻ ജെ.എസ്. സതീഷ് കുമാറിന്റെ പരാതിയിലാണ് കോടതി ഉത്തരവ്.2024 ജൂണ്‍ 19-ന് ബംഗളൂരുവില്‍ നിന്ന് പെറുവിലേക്ക് വിനോദയാത്ര പോകാനായി സതീഷ് കുമാറും കുടുംബവും എട്ട് ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. ഏകദേശം 49 ലക്ഷം രൂപയാണ് ടിക്കറ്റുകള്‍ക്കായി ഇവർ ചെലവാക്കിയത്. കൃത്യസമയത്ത് തന്നെ വിമാനത്താവളത്തിലെത്തിയ കുടുംബത്തെ, വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. പെറുവിലേക്ക് പോകാനുള്ള വിസ കൈവശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എയർലൈൻ അധികൃതർ ബോർഡിംഗ് നിഷേധിച്ചത്. എന്നാല്‍, അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ അല്ലെങ്കില്‍ ഷെങ്കൻ വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് പെറുവിലേക്ക് പ്രത്യേകം വിസയുടെ ആവശ്യമില്ലെന്ന നിയമം അധികൃതർ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് സതീഷ് കുമാർ ആരോപിക്കുന്നു. യാത്ര നിഷേധിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതോടെ എയർലൈൻ തന്നെ ‘റെഡ് ഫ്‌ലാഗ്’ ചെയ്തതായി സതീഷ് കുമാർ പരാതിപ്പെട്ടു.വിമാനത്താവളത്തില്‍ വെച്ച്‌ സതീഷ് കുമാറിന്റെ മകനെ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയും പെറുവില്‍ നിന്ന് നാടുകടത്തപ്പെട്ട വ്യക്തിയാണോ എന്ന് ചോദിച്ചു അപമാനിക്കുകയും ചെയ്തുവെന്നും ഹരജിയില്‍ പറയുന്നു. പിന്നീട് ഓസ്ട്രേലിയയിലേക്കുള്ള യാത്രയ്ക്കിടയിലും കർശനമായ പരിശോധനകള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കും താൻ വിധേയനായതായി അദ്ദേഹം വ്യക്തമാക്കി.ഒരു എയർലൈൻ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനല്‍ നടപടികള്‍ക്ക് കോടതി ഉത്തരവിടുന്നത് അപൂർവ്വമാണ്. ടിക്കറ്റ് തുക ഇതുവരെ തിരികെ ലഭിച്ചിട്ടില്ലെന്നും, ഇത് വെറുമൊരു പണത്തിന്റെ പ്രശ്‌നമല്ലെന്നും മറിച്ച്‌ ഉത്തരവാദിത്തത്തിന്റെ പ്രശ്‌നമാണെന്നും സതീഷ് കുമാർ പറഞ്ഞു. മറ്റൊരാള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുത് എന്നതിനാലാണ് നിയമപോരാട്ടത്തിന് ഇറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രാ നിയമങ്ങള്‍ പാലിക്കാൻ കമ്പനി ബാധ്യസ്ഥരാണെന്നും ശരിയായ യാത്രാരേഖകള്‍ കരുതേണ്ടത് യാത്രക്കാരുടെ ഉത്തരവാദിത്തമാണെന്നും കെഎല്‍എം എയർലൈൻസ് പ്രതികരിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *