ശബരിമല യുവതിപ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനപരിശോധന ഹർജികളില്‍ സുപ്രീംകോടതിയില്‍ ഇന്ന് വീണ്ടും വാദം.ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാദം ഉന്നയിക്കും. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വിയാണ് ദേവസ്വം ബോർഡിനായി ഹാജരാവുക. ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്നും അതില്‍ കോടതി ഇടപെടരുത് എന്നുമാണ് ദേവസ്വം ബോർഡിന്‍റെ നിലപാട്. മൂന്നാമതായാണ് ദേവസ്വം ബോർഡ് വാദിക്കുക. സമയം ലഭിക്കുകയാണെങ്കില്‍ കേരള സർക്കാരിന്‍റെ വാദവും ഇന്ന് നടന്നേക്കും. കേന്ദ്രത്തിന്‍റെ വാദം ഇന്നലെ പൂർത്തിയായിരുന്നു. ശബരിമലയില്‍ യുവതി പ്രവേശം ആവശ്യപ്പെട്ട് വിശ്വാസികളലാത്തവർ നല്‍കിയ ഹർജി തള്ളണമായിരുന്നു എന്ന് ജസ്റ്റിസ് നാഗരത്ന ഇന്നലെ നിരീക്ഷിച്ചിരുന്നു. ഇല്‍കാര്യത്തിലുള്‍പ്പെടെ ഇന്ന് കൂടുതല്‍ വാദങ്ങള്‍ ഉണ്ടായേക്കും.ശബരിമല യുവതി പ്രവേശന കേസിലെ ആദ്യ ഹർജിക്കാർ വിശ്വാസികളല്ലെന്നും വിശ്വാസികള്‍ അല്ലാത്തവരുടെ ഹർജി കോടതി എന്തിന് കേള്‍ക്കണമെന്നുമാണ് ജസ്റ്റിസ് നാഗരത്നയുടെ നിർണ്ണായക പരാമർശം. യുവതി പ്രവേശത്തിനുള്ള പൊതുതാല്‍പര്യ ഹർജി കോടതി സ്വീകരിക്കാനെ പാടില്ലായിരുന്നു. വിശ്വാസികള്‍ അല്ലാത്തവർ ഹർജി നല്‍കണ്ടതില്ലെന്നും നാഗരത്ന പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രവേശനം വേണമെന്ന് ഏന്തെങ്കിലും അയ്യപ്പവിശ്വാസി ഹർജി നല്‍കിയിട്ടുണ്ടോയെന്നും ഇത്തരം കാര്യങ്ങളില്‍ അവിശ്വാസികള്‍ എങ്ങനെ ഇടപെടുമെന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചു. പല അജണ്ടുകളുമായി ചിലർ പൊതുതാല്‍പര്യഹർജിയുമായി എത്തുകയാണെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. അതേസമയം ചില ആചാരങ്ങള്‍ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നേരത്തെ നിരീക്ഷിച്ചിരുന്നു. നാളെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ വാദം തുടരും.
ശബരിമല യുവതി പ്രവേശന കേസ്; സുപ്രീം കോടതിയില്‍ ഇന്ന് വീണ്ടും വാദം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാദം ഉന്നയിക്കും
