ന്യൂഡൽഹി: രാജ്യത്തെ ജയിലുകളിലെ അടിസ്ഥാന സൗകര്യങ്ങളും പ്രതികളുടെ വിവരങ്ങളും സംബന്ധിച്ച പുതുക്കിയ വിവരങ്ങൾ സമർപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദേശം. ഓരോ ജയിലിന്റെയും അനുവദനീയമായ ശേഷി, നിലവിലുള്ള തടവുകാരുടെ എണ്ണം, തിരക്ക് കുറക്കാൻ സ്വീകരിച്ച നടപടികൾ എന്നിവ ഉൾപ്പെടുത്തിയ സത്യവാങ്മൂലം മെയ് 18നകം സമർപ്പിക്കാനാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടത്.ജയിലുകളിൽ കഴിയുന്ന വനിത തടവുകാരുടെയും അവർക്കൊപ്പം കഴിയുന്ന കുട്ടികളുടെയും ക്ഷേമത്തിന് പ്രത്യേക പരിഗണന നൽകണമെന്നും കോടതി നിർദേശിച്ചു. വനിത ജയിലുകളുടെ എണ്ണം, ലഭ്യമായ സൗകര്യങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എന്നിവയ്ക്കായി സ്വീകരിച്ചിട്ടുള്ള നടപടികൾ തുടങ്ങിയവ റിപ്പോർട്ടിൽ വ്യക്തമാക്കണം. 2026 മാർച്ച് 1 വരെയുള്ള കൃത്യമായ കണക്കുകളാണ് സംസ്ഥാന ഹോം സെക്രട്ടറിമാർ സത്യവാങ്മൂലത്തിലൂടെ സമർപ്പിക്കേണ്ടത്.ജയിലുകളിലെ മനുഷ്യത്വരഹിതമായ സാഹചര്യങ്ങൾ സംബന്ധിച്ച് കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ബഞ്ച്. നിലവിൽ കോടതിയുടെ പക്കലുള്ള കണക്കുകൾ 2023ലേതാണെന്നും, ഫലപ്രദമായ ഇടപെടലിന് സമകാലികമായ വിവരങ്ങൾ അനിവാര്യമാണെന്നും അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാൾ ചൂണ്ടിക്കാട്ടി. ഇത് കണക്കിലെടുത്താണ് പുതിയ വിവരങ്ങൾ തേടാൻ കോടതി തീരുമാനിച്ചത്.ജയിൽ ഭരണനിർവഹണത്തിലെ പോരായ്മകളും കോടതിയുടെ നിരീക്ഷണത്തിലാണ്. ജയിലുകളിൽ അനുവദിച്ച ജീവനക്കാരുടെ എണ്ണം, നിലവിലുള്ള ഒഴിവുകൾ, അവ നികത്താൻ സ്വീകരിച്ച നടപടികൾ എന്നിവയും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. സംസ്ഥാനങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ പഠിച്ച് സമഗ്രമായ കുറിപ്പ് തയാറാക്കാൻ അമിക്കസ് ക്യൂറിയോട് കോടതി ആവശ്യപ്പെട്ടു.
ജയിലുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും മെയ് 18നകം നൽകണം; സംസ്ഥാനങ്ങളോട് സുപ്രീം കോടതി
