വകുപ്പുകളുടെ മെല്ലെപ്പോക്കിൽ കോടതി ഇടപെട്ടു

നെയ്യാറ്റിൻകര : മാസങ്ങളായി പൈപ്പിടാനായി വെട്ടിപ്പൊളിച്ചിട്ട കോടതി റോഡ് നവീകരണം വൈകുന്നതിനിടെ പൊതുമരാമത്ത്, ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് കോടതി. ഇനിയുള്ള പൈപ്പിടലും തുടർന്നുള്ള ടാറിടലും നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഉത്സവം കഴിഞ്ഞാലുടൻ ആരംഭിക്കാൻ കുടുംബകോടതി ജഡ്ജി രാജൻ തട്ടിൽ നിർദേശിച്ചു. അതിനിടെ കോടതി റോഡിൽ പുതിയ പൈപ്പ് സ്ഥാപിച്ച് മണ്ണിട്ടതിനുശേഷം ചോർച്ചയുണ്ടായിടത്ത് വെള്ളിയാഴ്ച അറ്റകുറ്റപ്പണി നടത്തി.പുതിയ നഗര കുടിവെള്ളപദ്ധതിക്കായും നിലവിൽ എ.സി. പൈപ്പുകൾ നീക്കി പകരം ഡി.ഐ., പി.വി.സി. പൈപ്പുകൾ സ്ഥാപിക്കാനുമായി കോടതി റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ട് അഞ്ചുമാസത്തിലേറെയായി. പൊതുമരാമത്ത് വകുപ്പ് റോഡ് റീടാർ ചെയ്യാൻ നടപടി ആയപ്പോൾ കോടതി റോഡിന്റെ തുടക്കത്തിലും അവസാനത്തുമുള്ള കരമന-കളിയിക്കാവിള റോഡ് മുറിച്ച് പുതിയ പൈപ്പ് സ്ഥാപിക്കാൻ ജല അതോറിറ്റി നടപടി തുടങ്ങി. തുടക്കത്തിൽ വിശ്വഭാരതി റോഡിൽനിന്ന്‌ കളിയിക്കാവിള റോഡ് മുറിച്ച് കോടതി റോഡിലെ പൈപ്പുകളുമായി ബന്ധിപ്പിച്ചു.ഇതിനിടെ നിലവിലെ ആറാലുംമൂട് മേഖലയിലേക്ക്‌ കുടിവെള്ളമെത്തിക്കുന്ന പൈപ്പ് പൊട്ടിയിരുന്നു. ഇതിനെത്തുടർന്ന് കോടതി റോഡ് അടച്ച് വീണ്ടും പൈപ്പിടൽ നടത്തിയെങ്കിലും ഈ പൈപ്പിലും പിന്നീട് ചോർച്ചയുണ്ടായി. ഈ ചോർച്ച വെള്ളിയാഴ്ച അറ്റകുറ്റപ്പണി നടത്തി പരിഹരിച്ചു. ശനിയാഴ്ച പൊതുമരാമത്ത് വകുപ്പ് ടാറിടൽ ആരംഭിക്കാനിരിക്കേയാണ്‌ കൃഷ്ണൻകോവിൽ കവലയിൽ വീണ്ടും പൈപ്പിടണമെന്ന ആവശ്യം ജല അതോറിറ്റി ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *