ചന്ദ്രബോസ് വധക്കേസ്: പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി, ചന്ദ്രബോസിൻ്റെ ഭാര്യയുടെ അപേക്ഷയില്‍ നോട്ടീസ്

ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി പത്ത് ദിവസത്തേക്ക് മാറ്റി.കേസില്‍ വിചാരണ കോടതി വിധിച്ച നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ലെന്ന ചന്ദ്രബോസിന്റെ ഭാര്യയുടെ അപേക്ഷയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. വ്യവസായി മുഹമ്മദ് നിഷാം, സംസ്ഥാന സർക്കാർ എന്നിവർക്കാണ് നോട്ടീസ് അയച്ചത്.വിചാരണക്കോടതി വിധിച്ച അൻപത് ലക്ഷം രൂപ നഷ്ടപരിഹാരതുക പ്രതിയോ സർക്കാരോ നല്‍കണമെന്നായിരുന്നു വിചാരണക്കോടതി ഉത്തരവ്. ഇത് നല്‍കിയിട്ടില്ലെന്ന് കാട്ടിയാണ് ചന്ദ്രബോസിന്റെ കുടുംബം കേസില്‍ കക്ഷി ചേരാൻ അപേക്ഷ നല്‍കിയത്. ഇക്കാര്യം വിശദമായി പരിശോധിക്കാമെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസില്‍ ചന്ദ്രബോസിന്റെ ഭാര്യയ്ക്കായി അഭിഭാഷകൻ എം ആർ അഭിലാഷ് ഹാജരായി. അതേസമയം ശിക്ഷാവിധിക്കെതിരായ നിഷാമിന്റെ അപേക്ഷയില്‍ ഇടക്കാല ജാമ്യം നല്‍കുന്നതില്‍ സുപ്രീംകോടതി സംസ്ഥാനസർക്കാരിന്റെ നിലപാട് തേടി. ഏഴ് ദിവസത്തിനകം മറുപടി നല്‍കാനാണ് നിർദേശം. ഇടക്കാല ജാമ്യം നല്‍കാൻ കോടതി തയ്യാറായെങ്കിലും സർക്കാർ കടുത്ത എതിർപ്പ് അറിയിച്ചതോടെയാണ് മറുപടി തേടിയത്. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌണ്‍സില്‍ നിഷേ രാജൻ ഷൊങ്കർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *