നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍; പുത്തൻവേലിക്കര മോളി വധക്കേസില്‍ അപ്പീല്‍ ഹര്‍ജി

പുത്തൻവേലിക്കര മോളി വധക്കേസില്‍ അപ്പീലുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. പ്രതിയുടെ വധശിക്ഷ റദ്ദാക്കി വെറുതെ വിട്ടതിനെതിരെയാണ് അപ്പീല്‍ ഹർജി സമർപ്പിച്ചത്.പ്രതി പരിമള്‍ സാഹുവിന്റെ വധശിക്ഷ കേരള ഹൈക്കോടതിയാണ് റദ്ദാക്കിയത്. വിചാരണ കോടതി വധശിക്ഷ വിധിച്ച കേസില്‍ ഇയാളെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി ഉത്തരവിട്ടത്. 2018 മാര്‍ച്ച്‌ 18-ന് രാത്രിയായിരുന്നു കൊലപാതകം നടന്നത്. ഹൈക്കോടതി വിധിയില്‍ അപകാതയുണ്ടെന്ന് ആരോപിച്ചാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ അപ്പീല്‍ ഹർജി സമർപ്പിച്ചത്. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌണ്‍സല്‍ സി കെ ശശിയാണ് അപ്പീല്‍ സമർപ്പിച്ചത്.സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലാണ് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീല്‍ സമർപ്പിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരനായ മകനൊപ്പം താമസിച്ചിരുന്ന മോളിയെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ ആരോപിച്ചത്. പീഡന ശ്രമം ചെറുത്തപ്പോള്‍ വീട്ടമ്മയെ കഴുത്തില്‍ കുടുക്കിട്ട് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്. മോളിയുടെ വീടിന്റെ ഔട്ട്ഹൗസിലാണ് പ്രതി വാടകയ്ക്ക് താമസിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *