ജബൽപൂർ: ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയിൽ മധ്യപ്രദേശ് മന്ത്രി റാവു ഉദയ് പ്രതാപ് സിംഗിന് കോടതി നോട്ടീസ് അയച്ചു. 2024-ൽ നടന്ന ‘തിരംഗ യാത്ര’യ്ക്കിടെ വാഹനത്തിന്റെ ബോണറ്റിൽ ദേശീയപതാക അലക്ഷ്യമായി പ്രദർശിപ്പിച്ചെന്നാണ് ആരോപണം.ജബൽപൂരിലെ പ്രത്യേക എംപി/എംഎൽഎ കോടതിയുടേതാണ് നടപടി. കൗശൽ സിലാവത് എന്ന വ്യക്തി നൽകിയ ഹർജി പരിഗണിച്ചാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മന്ത്രിക്ക് നോട്ടീസ് അയച്ചത്.2024 ഓഗസ്റ്റ് 11-ന് നർസിംഗ്പൂരിൽ നടന്ന യാത്രയ്ക്കിടെ മന്ത്രി സഞ്ചരിച്ച വാഹനത്തിന്റെ ബോണറ്റിൽ പതാക വെച്ചതിന്റെ ചിത്രങ്ങളും സത്യവാങ്മൂലവും പരാതിക്കാരൻ കോടതിയിൽ ഹാജരാക്കി.സംഭവത്തിൽ മന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ബിജെപി സംഘടിപ്പിച്ച തിരംഗ യാത്രയ്ക്കിടെയായിരുന്നു സംഭവം.നേരത്തെ ജില്ലാ കളക്ടർക്കും എസ്പിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെത്തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. ദേശീയപതാകയുടെ അന്തസ്സ് കെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കുറ്റകരമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ദേശീയപതാകയെ അപമാനിച്ചു; മധ്യപ്രദേശിൽ ബിജെപി മന്ത്രിക്ക് കോടതി നോട്ടീസ്
