ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേട് ഉണ്ടെന്ന് ഓഡിറ്റർ ഹൈക്കോടതിയില്‍. പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാൻ സാധിക്കുമെന്ന് കോടതി ആരാഞ്ഞു.റിപ്പോർട്ട് സമർപ്പിക്കാനും ഓഡിറ്റർക്ക് നിർദേശം നല്കി. 10 ദിവസത്തിനുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കാമെന്ന് ഓഡിറ്റർ കോടതിയെ അറിയിച്ചു.ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേടുകള്‍ ഹൈക്കോടതി നേരിട്ട് പരിശോധിക്കുന്നതിന്റെ ഭാഗമായാമ് റിപ്പോർട്ട് തേടിയത്. കണക്കുകള്‍ തയ്യാറാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയ വിജയൻ അസോസിയേറ്റിനെ കക്ഷി ചേർത്ത കോടതി വ്യാഴാഴ്ച എല്ലാ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് നിർദ്ദേശം നല്‍കിയിരുന്നു. അയ്യപ്പ സംഗമം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും കണക്ക് അവതരിപ്പിക്കാൻ വൈകുന്നതിനെ കോടതി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് തയ്യാറാക്കിയ കണക്ക് സ്പെഷ്യല്‍ കമ്മീഷണർ വഴി ഹാജരാക്കിയെങ്കിലും കണക്കുകളില്‍ പൊരുത്തക്കേട് കണ്ടെത്തിയിരുന്നു.തുടർന്ന് കണക്ക് പരിശോധിക്കാൻ ദേവസ്വം ബോർഡ് കമ്മിറ്റിയെ വെച്ചെങ്കിലും കോടതിയില്‍ കണ്ക്ക് നല്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കണ്ക്ക് നേരിട്ട് കോടതി പരിശോധിക്കുന്നത്. തങ്ങള്‍ ആവശ്യപ്പെട്ട കണക്കുകള്‍ നല്കാൻ ദേവസ്വം ബോർഡ് തയ്യാറായില്ലെന്ന് സംസ്ഥാന ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. എന്നാല്‍ രേഖകള്‍ എല്ലാം സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റിന് കൈമാറിയെന്നായിരുന്നു ബോർഡ് മറുപടി.
ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേട്, സമയം വേണമെന്ന് ഓഡിറ്റര്‍; എത്ര ദിവസം വേണമെന്ന് ഹൈക്കോടതി
