20 കോടിയുടെ ഒന്നാം സമ്മാനാർഹമായ ബംപർ ടിക്കറ്റിന്റെ അവകാശത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ ഒറിജിനല്‍ ടിക്കറ്റ് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്.ലോട്ടറി വകുപ്പിന്റെ ഓഫീസില്‍ ലഭിച്ചിരിക്കുന്ന സമ്മാനാർഹമായ ടിക്കറ്റിന്റെ പകർപ്പ് ഇന്നലെ കോടതി പരിശോധിച്ചിരുന്നു. തുടർന്നാണ് മാർച്ച് അഞ്ചിന് സമ്മാനാർഹമായ യഥാർഥ ടിക്കറ്റ് ഹാജരാക്കണമെന്ന് ജസ്റ്റീസ് ബെച്ചു കുര്യൻ ലോട്ടറി ഡയറക്ടറോടു നിർദേശിച്ചിരിക്കുന്നത്.കഴിഞ്ഞ ക്രിസ്മസ് – പുതുവത്സര ബംപർ ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 20 കോടി തനിക്കാണ് അടിച്ചതെന്നും ടിക്കറ്റ് നഷ്ടപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടി പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്‌ഐ കെ.കെ. സജിമോൻ രംഗത്തുവന്നിരുന്നു. ഇദ്ദേഹം ഹൈക്കോടതിയില്‍ സമർപ്പിച്ച പരാതിയെത്തുടർന്നാണ് സമ്മാനാർഹമായ ടിക്കറ്റിന്റെ പകർപ്പ് ഹാജരാക്കാൻ നിർദേശിച്ചത്.ലോട്ടറി കൈമാറിയ ആളുടെ വിലാസമുള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇന്നലെ ഉച്ചകഴിഞ്ഞ് കേസ് പരിഗണനയിലെടുത്ത് ലോട്ടറി വകുപ്പ് ഹാജരാക്കിയ സമ്മാനാർഹമായ ടിക്കറ്റിന്റെ പകർപ്പ് പരിശോധിച്ചശേഷം ഒറിജിനല്‍ ഹാജരാക്കാൻ ഉത്തരവിട്ടത്.ശബരിമലയിലെ പ്രസാദമായ നെയ് അടങ്ങിയ പാത്രം ആന്ധ്രയിലേക്കു കൊറിയർ വഴി അയച്ചപ്പോള്‍ സമ്മാനാർഹമായ ടിക്കറ്റ് ഇതിനുള്ളില്‍പ്പെട്ടുപോയെന്നാണ് പരാതിക്കാരൻ പറയുന്നത്. കൊറിയർ ജീവനക്കാർക്കെതിരേയാണു സജിമോൻ പരാതി ഉന്നയിച്ചിരിക്കുന്നത്. ആദ്യം പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പിറവം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും പരാതി നല്‍കി. കോടതിയുടെ നിർദേശ പ്രകാരം കൊറിയർ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഹാർഡ് ഡിസ്ക് പോലീസിന്റെ കൈവശമാണ്. ടിക്കറ്റിന്റെ പുറത്ത് തന്റെ വിലാസം എഴുതിയിരുന്നതായി സജിമോൻ പറയുന്നുണ്ട്.കഴിഞ്ഞ ജനുവരി 24 ന് നറുക്കെടുത്ത XC138455 – നമ്പർ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. എന്നാല്‍ മറ്റൊരാള്‍ ലോട്ടറി വകുപ്പില്‍ സമ്മാനാർഹമായ ടിക്കറ്റ് ഏല്‍പ്പിച്ചതായി പത്രവാർത്ത വന്നിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
20 കോടിയുടെ ബംപറിനെച്ചൊല്ലിയുള്ള വിവാദം; ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റിന്‍റെ ഒറിജിനല്‍ ഹാജരാക്കണം: കോടതി
