‘സിയാൽ പബ്ലിക് അതോറിറ്റി’; വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി വിവരാവകാശ നിയമത്തിന്റെ പരിധിയിൽവരുമെന്ന് സുപ്രീം കോടതി. സിയാൽ പബ്ലിക് അതോറിറ്റിയാണെന്നും വിവരവകാശത്തിന്റെ പരിധിയിൽവരുമെന്നുമുള്ള ഹൈക്കോടതി വിധിക്ക് എതിരായ ഹർജി തള്ളി. ജസ്റ്റിസ് വിക്രം നാഥ്‌ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഹർജി തള്ളിയത്.ബോർഡ് മീറ്റിങ്ങിന്റെ മിനിറ്റ്സ് നൽകണമെന്ന്‌ വിവരാവകാശ കമ്മിഷൻ 2019 ജൂൺ 20-ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ സിയാൽ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. തങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു സിയാലിന്റെ വാദം. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും സിയാലിന്റെ വാദം തള്ളിയിരുന്നു.സിയാലിനും അതിന് മുമ്പ് കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് സൊസൈറ്റി (കെഐഎഎസ്) ക്കും കേരള, കേന്ദ്ര സർക്കാരുകളിൽനിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. സിയാൽ ഡയറക്ടർ ബോർഡിലെ 11 പേരിൽ ആറു പേർ എക്സ് ഒഫീഷ്യാ സർക്കാർ അംഗങ്ങൾ ആണ്. അതിനാൽ കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി പബ്ലിക് അതോറിറ്റി ആണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്നും കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ നിയമിക്കുന്നത് അടക്കം വിവരാവകാശ നിയമ പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്ത് സിയാൽ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. സിയാൽ ബോർഡ് മീറ്റിങ്ങിന്‍റെ അജണ്ട ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ച എം.ആർ. അജയനുവേണ്ടി അഭിഭാഷകരായ ആർ. വെങ്കിട്ടരാമൻ, എം.കെ. അശ്വതി എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്. സിയാലിനുവേണ്ടി സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *