വിവാദ ചിത്രം ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട ഹർജിയില്‍ സുപ്രധാന നീക്കവുമായി ഹൈക്കോടതി. ചിത്രത്തിന്റെ ഉള്ളടക്കം പരിശോധിക്കുന്നതിനായി ഹൈക്കോടതി നാളെ സിനിമ കാണും.കേരളത്തിലെ ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക അവഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ ഈ നടപടി.‘കേരള സ്റ്റോറി 2’ വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഈ തീരുമാനം എടുത്തത്. കേരളത്തെ കരിനിഴലില്‍ നിർത്തുന്നതും പ്രകോപനപരമായ ഉള്ളടക്കമുള്ളതുമാണ് ചിത്രമെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.ഹർജി ഫയലില്‍ സ്വീകരിച്ച കോടതി കേന്ദ്ര സെൻസർ ബോർഡിനോടും നിർമ്മാതാക്കളായ സണ്‍ഷൈൻ പിക്ചേഴ്സിനോടും വിശദീകരണം തേടിയിട്ടുണ്ട്. സെൻസർ ബോർഡ് ഇന്ന് കോടതിയില്‍ തങ്ങളുടെ നിലപാട് അറിയിച്ചേക്കും. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം പുറത്തിറങ്ങുകയും വലിയ ചർച്ചകള്‍ക്ക് വഴിമാറുകയും ചെയ്തിരുന്നു. ഈ മാസം 27-ന് ചിത്രം തിയേറ്ററുകളില്‍ എത്താനിരിക്കെയാണ് കോടതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. സിനിമ കണ്ട ശേഷം മാത്രമാകും ഹർജിയില്‍ കോടതി അന്തിമ തീരുമാനം കൈക്കൊള്ളുക.
‘കേരള സ്റ്റോറി 2’ ഹൈക്കോടതി കാണും; ജനങ്ങളുടെ ആശങ്ക അവഗണിക്കാനാവില്ലെന്ന് കോടതി
