നവകേരള സര്‍വേയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച്‌ സുപ്രിംകോടതി

നവകേരള സര്‍വ്വേയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച്‌ സുപ്രിംകോടതി.ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. നവകേരള സര്‍വ്വേ റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം.മന്ത്രിസഭയുടെ അനുമതിയോടെയാണ് സര്‍വ്വേ നടത്തുന്നതെന്നും ബജറ്റില്‍ വകയിരുത്തിയ പണമാണ് ഇതിനായി ഉപയോഗിക്കുന്നതെന്നുമാണ് സംസ്ഥാനം കോടതിയെ അറിയിക്കുക. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് നവകേരള സര്‍വേക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. 20 കോടി രൂപ ഇതിനായി വകയിരുത്തി. ഇതിനെതിരെയാണ് കെഎസ്യു നേതാക്കളായ അലോഷ്യസ് സേവ്യര്‍, മുബാസ് എന്നിവര്‍ ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നു എന്നാണ് ഹര്‍ജിയില്‍ ചൂണ്ടികാട്ടിയത്.പദ്ധതിക്ക് പണം വകയിരുത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു, തുടര്‍ന്നാണ് സര്‍വേ റദ്ദ് ചെയ്യാനുള്ള നടപടിയിലേക്ക് ഹൈകോടതി കടന്നത്. നവകേരള സര്‍വേ പദ്ധതിക്ക് ബജറ്റ് അലോക്കേഷനോ ധനകാര്യ അനുമതിയോ ഇല്ല എന്ന് കോടതി നീരീക്ഷിച്ചു. സര്‍വ്വേ നിയമവിരുദ്ധമെന്നും ചീഫ് ജസ്റ്റിസ് ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *