ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരം സർക്കാർ നല്‍കാഞ്ഞതിനെ തുടർന്ന് കൊല്ലം കളക്ടറേറ്റ് പ്രവർത്തിക്കുന്ന രണ്ട് ഏക്കറോളം സ്ഥലം ജപ്തി ചെയ്തു.കൊല്ലം സബ് കോടതിയുടേതാണ് നടപടി. കളക്ടറേറ്റില്‍ ജപ്തി നോട്ടീസ് പതിക്കുകയും ചെയ്തു. കൊല്ലം കോർപ്പറേഷൻ ഭൂമി ഏറ്റെടുത്തപ്പോള്‍ മതിയായ നഷ്ടപരിഹാരം നല്‍കിയില്ലെന്ന പരാതിയിലാണ് നടപടി. 2003 ലാണ് കൊല്ലം കോർപ്പറേഷൻ ഭൂമി ഏറ്റെടുത്തത്. വർഷങ്ങള്‍ നീണ്ട വ്യവഹാരങ്ങള്‍ക്കൊടുവിലാണ് നടപടി. കൊല്ലം കോർപ്പറേഷൻ മുനിസിപ്പാലിറ്റിയായിരുന്ന കാലത്ത് ബസ് ടെർമിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് പദ്ധതി നടപ്പാക്കാൻ റെയില്‍വേ ഭൂമി ഏറ്റെടുത്തതിനു പകരം ഭൂമി നല്‍കാനാണ് ചിന്നക്കട ഉപാസന ആശുപത്രിക്കു സമീപം കൊല്ലം-തിരുമംഗലം പാതയ്ക്ക് സമീപം വിജയലക്ഷ്മി കാഷ്യൂസ് ഉടമയായ വ്യവസായി കെ. രവീന്ദ്രനാഥൻനായരുടെ 1.23 ഏക്കർ ഏറ്റെടുത്തത്. അന്ന് 1.13 കോടി രൂപയാണ് സർക്കാർ നഷ്ടപരിഹാരം നിശ്ചയിച്ചത്. അതിനെതിരേ ഭൂവുടമ കൊല്ലം സബ് കോടതിയില്‍ ഹർജി നല്‍കിയിരുന്നു.നഷ്ടപരിഹാരത്തുക എട്ടുകോടിയായി ഉയർത്തി സബ് കോടതി വിധിച്ച നഷ്ടപരിഹാരം കുറവാണെന്നുചൂണ്ടിക്കാട്ടി ഭൂവുടമയും, കൂടുതലാണെന്നു കാട്ടി കോർപ്പറേഷനും ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നഷ്ടപരിഹാരത്തുക 12.43 കോടിയായി ഉയർത്തുകയും ചെയ്തു. ഈ വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമ കൊല്ലം സബ് കോടതിയില്‍, വിധി നടത്തിപ്പ് ഹർജി ഫയല്‍ ചെയ്യുകയായിരുന്നു. ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാൻ സർക്കാർ തയ്യാറായില്ല. ഇതോടെ കൊല്ലം സബ് കോടതി, കളക്ടറേറ്റ് ജപ്തിചെയ്ത് പണം ഈടാക്കാനുള്ള നടപടി ആരംഭിച്ചു. ഭൂവുടമയ്ക്കുവേണ്ടി അഭിഭാഷകരായ ചിറ്റയം സതീഷ്‌കുമാർ, വി.എസ്. തമ്പി, ഐശ്വര്യ എസ്. പ്രസാദ്, ഷീന ബീഗം എന്നിവർ കോടതിയില്‍ ഹാജരായി. ജപ്തിനടപടി പിൻവലിക്കാനും ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനുള്ള നിയമനടപടി സർക്കാർ ആരംഭിച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ല, ഇടപെട്ട് കോടതി, കൊല്ലം കളക്‌ട്രേറ്റില്‍ ജപ്തി, 2 ഏക്കര്‍ സ്ഥലം ജപ്തി ചെയ്തു
