സിഎംആർഎല്‍ കേസ്, ശബരിമല സ്വർണ മോഷണക്കേസ് തുടങ്ങിയവയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികള്‍ അവധിക്കാല ബെഞ്ചില്‍ പ്രത്യേക അപേക്ഷ നല്‍കി ലിസ്റ്റ് ചെയ്യിച്ചശേഷം ഹാജരാകാതിരുന്ന ഹർജിക്കാരൻ എം ആർ അജയൻ പിഴയൊടുക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്.സിഎംആർഎല്‍ ഉള്‍പ്പെടെ നാല് കേസുകള്‍ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് അടിയന്തിരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ടിട്ട് ഇദ്ദേഹം ഹാജരായിരുന്നില്ല.ഇതിനെ തുടർന്ന് സിംഗിള്‍ ബഞ്ച് ചുമത്തിയ 40000 രൂപ പിഴ ഹര്‍ജിക്കാരന്‍ അടയ്ക്കണമെന്നാണ് ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. പിഴ ഒഴിവാക്കണമെന്ന ഹര്‍ജിക്കാരനായ എംആര്‍ അജയന്റെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.32 വര്‍ഷമായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന് ഈ പിഴ പോരായെന്നും ഹൈക്കോടതി പറഞ്ഞു. ഹര്‍ജിക്കാരന്റെ നടപടി ദുരുദ്ദേശപരമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവര്‍ത്തിക്കുകയും ചെയ്തു. നടപടി പുനപരിശോധിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചു. കോടതിയുടെ അന്തസിനെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കരുതെന്നും വിമര്‍ശനമുണ്ട്. നാല്‍പതിനായിരം രൂപ പിഴ കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയിലാണ് അടയ്ക്കേണ്ടത്.
സിഎംആര്‍എല്‍, ശബരിമല കേസുകള്‍: എം ആര്‍ അജയൻ പിഴയൊടുക്കണമെന്ന് ഹൈക്കോടതി
