കലൂര്‍ സ്റ്റേഡിയം അപകടം: കേസിലെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

കലൂർ സ്റ്റേഡിയത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ച കേസിലെ തുടർ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി.ഓസ്കർ ഇവൻ്റ് മാനേജ്മെൻ്റ് ഉടമ ജനീഷിൻ്റെ ഹർജി പരിഗണിച്ചാണ് ഉത്തരവ്. കുറ്റകരമായ നരഹത്യ വകുപ്പ് ചുമത്തിയത് നിലനില്‍ക്കില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹർജി.സംഭവത്തില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേരത്തെ ഉമാ തോമസ് എംഎല്‍എ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. മൃദംഗ നാദം നൃത്ത സന്ധ്യക്കിടെ ഗാലറിയില്‍ ഒരുക്കിയ താല്‍ക്കാലിക ഉദ്ഘാടന വേദിയില്‍ നിന്ന് വീണുണ്ടായ അപകടത്തിന്‍റെ ആഘാതം ഇപ്പോഴും തുടരുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സ്റ്റേഡിയം ഉടമകളായ ജിസിഡിഎക്ക് നോട്ടീസ് അയച്ചത്.സംഘാടകരായ മൃദംഗ വിഷൻ ആന്‍റ് ഓസ്കാർ ഇവന്റ് മാനേജുമെന്റിന്‍റെ വിശ്വാസ്യതപോലും പരിശോധിക്കാതെയാണ് ജി.സി.ഡി.എ സ്റ്റേഡിയം അനുവദിച്ചതെന്ന് നോട്ടീസില്‍ ആരോപിക്കുന്നു. തറനിരപ്പില്‍ നിന്ന് 10.5 മീറ്റർ ഉയരത്തില്‍ ഗാലറിയുടെ മുകളില്‍ താല്‍ക്കാലികമായി തയറാക്കിയ വേദിക്ക് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല. കൈവരി ഉണ്ടായിരുന്നില്ല. മുൻനിര സീറ്റിന് മുൻ ഭാഗത്ത് ഉണ്ടായിരുന്നത് 50 സെന്റി മീറ്റർ സ്ഥലമാണ്. ഇതിലൂടെ നടക്കുമ്പോഴാണ് തലയടിച്ച്‌ താഴെ വീണതെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.ഡിസംബർ 29ന് ഗിന്നസ് വേള്‍ഡ് റെക്കോർഡിനായി 12,000 ഭരതനാട്യം നർത്തകരെ അണിനിരത്തി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഉമാ തോമസിന് അപകടം സംഭവിക്കുന്നത്. മൃദംഗവിഷൻ്റെ നേതൃത്വത്തിലാണ് ‘മൃദംഗനാദം’ മെഗാ ഭരതനാട്യം സംഘടിപ്പിച്ചത്. കലൂ‍ർ ജവഹ‍ർലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച്‌ വീഴുകയായിരുന്നു. നിലത്ത് വീണ ഉമാ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു. 11 അടിയോളം ഉയരത്തില്‍ നിന്നാണ് ഉമാ തോമസ് വീണത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഡിസംബർ 13 നാണ് ആശുപത്രി വിട്ടത്. കൊച്ചി റിനെ മെഡിസിറ്റി ആശുപത്രിയിലായിരുന്നു എംഎല്‍എ ചികിത്സയിലിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ എന്നിവർ ആശുപത്രിയിലും, മോഹൻലാല്‍, മഞ്ജു വാര്യർ എന്നിവർ ഉമാ തോമസിനെ വീട്ടിലെത്തിയും സന്ദർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *