ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണത്തിന് ആറാഴ്ച കൂടി സമയം അനുവദിച്ചു, അന്വേഷണത്തില്‍ തൃപ്തി അറിയിച്ച്‌ ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ളയില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച്‌ ഹൈക്കോടതി.ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്.വിഷയം ഈ മാസം 19ന് വീണ്ടും പരിഗണിക്കും.അന്ന് എസ്.ഐ.ടി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ടീമില്‍ ഉള്‍പ്പെടുത്താൻ എസ് പിക്ക് അനുമതി നല്‍കി. തുടര്‍ന്ന് അന്വേഷണ സംഘത്തില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ട രണ്ടു ഉദ്യോഗസ്ഥരുടെ പേര് കോടതിയില്‍ നല്‍കി. നേരത്തെ ഉള്‍പ്പെടുത്താൻ നിർദ്ദേശിച്ച ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണിത്.ഡിസംബർ മൂന്നിന് കേസ് പരിഗണിച്ച കോടതി സിപിഎം നേതാവ് പത്മകുമാറിന്റെ അറസ്റ്റിനു ശേഷമുള്ള മെല്ലെ പോക്കിനെ വിമർശിച്ചിരുന്നു. വൻ തോക്കുകളിലേക്ക് അന്വേഷണം പോകാത്തത് എന്തുകൊണ്ടെന്ന് ചോദ്യവും ഉയർത്തിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണസംഘം സ്വീകരിച്ച നടപടികള്‍ ഇന്നത്തെ റിപ്പോർട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ദേവസ്വം ബോർഡ് അംഗമായ വിജയകുമാർ, സ്മാർട്ട് ക്രിയേഷൻ സി ഇ ഒ പങ്കജ് പണ്ടാരി , ഗോവർദ്ധൻ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങളും കോടതിക്ക് കൈമാറി പ്രതിപക്ഷ നേതാവും, രമേശ് ചെന്നിത്തലയും ഉന്നയിച്ച അന്തർസംസ്ഥാന പുരാവസ്തുക്കള്ളക്കടത്ത് സംഘത്തിന് ശബരിമല കേസുമായി ബന്ധമുണ്ടോ എന്ന പരിശോധനയും നടത്തിയിരുന്നു. ചെന്നൈ വ്യാപാരി ഡി മണിയെ ചോദ്യം ചെയ്ത്‌ ലഭിച്ച വിവരങ്ങളും കോടതിക്ക് കൈമാറി. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ പ്രശാന്തിനെയും ചോദ്യം ചെയ്ത വിവരങ്ങളും കോടതിക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *