കൊച്ചി: തടവുകാർക്ക് അടിയന്തര പരോൾ അനുവദിക്കുന്ന കാര്യത്തിൽ സഹോദരന്റെ മകനെന്നും സഹോദരിയുടെ മകനെന്നും വിവേചനം കാണിക്കരുതെന്ന് കേരള ഹൈക്കോടതി. ഇരുവരെയും ഒരുപോലെ പരിഗണിക്കണമെന്നും ജയിൽ അധികൃതരുടെ തെറ്റായ വ്യാഖ്യാനങ്ങൾ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഒരാളുടെ സഹോദരപുത്രൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിർണ്ണായക ഉത്തരവ്. തന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അമ്മാവന് അടിയന്തര പരോൾ അനുവദിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.ഹർജിക്കാരൻ തന്റെ വിവാഹത്തിനായി അമ്മാവന് 10 ദിവസത്തെ പരോൾ ആവശ്യപ്പെട്ട് ജയിൽ സൂപ്രണ്ടിനെ സമീപിച്ചിരുന്നു. എന്നാൽ, കേരള പ്രിസൺസ് ആൻഡ് കറക്ഷനൽ സർവീസസ് റൂൾസിലെ (2014) ചട്ടം 400 (1)(ii) പ്രകാരം സഹോദരിയുടെ മകന് മാത്രമേ പരോളിന് അർഹതയുള്ളൂ എന്നും സഹോദരന്റെ മകൻ ഈ പരിധിയിൽ വരില്ലെന്നും കാട്ടി അധികൃതർ അപേക്ഷ നിരസിച്ചു. തുടർന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.ചട്ടത്തിൽ പറയുന്ന ‘നേർ അനന്തരവൻ’ എന്ന പ്രയോഗത്തെ സഹോദരിയുടെ മകൻ എന്ന് മാത്രമായി വ്യാഖ്യാനിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.സഹോദരിയുടെ മക്കളും സഹോദരന്റെ മക്കളും തമ്മിൽ വിവേചനം കാണിക്കുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണ്.സംസ്ഥാനത്തെ ഭൂരിഭാഗം ജയിൽ സൂപ്രണ്ടുമാരും ഈ ചട്ടത്തിന് തെറ്റായ വ്യാഖ്യാനമാണ് നൽകുന്നതെന്ന് സമാനമായ നിരവധി ഹർജികൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.സഹോദരന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായി തടവുകാരന് പരോൾ അനുവദിക്കാൻ കോടതി ഉത്തരവിട്ടു. അടിയന്തര പരോൾ നൽകുന്നതിനുള്ള ബന്ധുക്കളുടെ പട്ടികയിൽ സഹോദരപുത്രനെയും ഉൾപ്പെടുത്തണമെന്ന് കോടതി ഇതോടെ വ്യക്തമാക്കിക്കഴിഞ്ഞു.
തടവുകാരുടെ അടിയന്തര പരോളിൽ വിവേചനം പാടില്ലെന്ന് ഹൈക്കോടതി
