ന്യൂഡല്‍ഹി : ബിഎല്‍ഒമാരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധ പതിയണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ബംഗാൾ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിഎല്‍ഒമാര്‍ ഭീഷണി നേരിടുന്നു എന്ന ആരോപണത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. എസ്ഐആര്‍ നടപടികളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിക്കാതിരിക്കുക, ബിഎല്‍ഒമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുക തുടങ്ങിയ സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ കോടതിയെ അറിയിക്കണം. വിഷയത്തില്‍ ആവശ്യമായ ഉത്തരവുകള്‍ നല്കാന് സുപ്രീം കോടതി തയാറാണെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ബംഗാളിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുവരെ കമ്മിഷന്റെ ഡപ്യൂട്ടേഷനു കീഴില്‍ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് സനാതനി സംഗദ് എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനു നോട്ടിസ് അയച്ചു. എസ്ഐആര്‍ പൂര്‍ത്തിയാകുന്നതുവരെ സംസ്ഥാനത്ത് കേന്ദ്ര സായുധ സേനയെ വിന്യസിക്കുന്നതിനു ബദല്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ബംഗാളിനും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.ബിഎല്‍ഒമാര്‍ക്ക് ജോലിഭാരമില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന് അഭിഭാഷകന്റെ വാദം സുപ്രീം കോടതി തള്ളി. ഇത് ഡെസ്ക് ജോലിയല്ലെന്നും നാട്ടിലിറങ്ങിയുള്ള പണിയാണെന്നും കോടതി ഓർമിപ്പിച്ചു. ജോലിഭാരം കൂടുതല്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ നേരത്തെ തന്നെ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
“ഇത് ഡെസ്ക് ജോലിയല്ല, നാട്ടിലിറങ്ങിയുള്ള പണിയാണ്;” ബിഎൽഒമാരെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി
