മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതിയുടെ പുതിയ ബെഞ്ച് വിശദമായ വാദം കേള്‍ക്കും.ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ഹരജി ഫയലില്‍ സ്വീകരിച്ചു. ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് രണ്ട് ഡിവിഷൻ ബെഞ്ചുകള്‍ പിന്മാറിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയൻ അടക്കമുള്ളവർക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകൻ എം.ആർ അജയനാണ് ഹൈക്കോടതിയില്‍ ഹരജി സമർപ്പിച്ചത്. ഇന്‍ററിം സെറ്റില്‍മെന്‍റ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് ഹർജിയിലെ ആവശ്യം.സിഎംആർഎല്‍, എക്സാലോജിക്, ശശിധരൻ കർത്ത, സിഎംആർഎല്‍ ഉദ്യോഗസ്ഥർ ഉള്‍പ്പടെയുള്ളവരാണ് മറ്റ് എതിർകക്ഷികള്‍. മാസപ്പടി കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
മാസപ്പടി കേസിലെ സിബിഐ അന്വേഷണം; ഹൈക്കോടതിയുടെ പുതിയ ബെഞ്ച് വിശദമായ വാദം കേള്‍ക്കും
