ന്യൂഡൽഹി: കോവിഡ് കാലത്ത് ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതിൽ വിമർശനവുമായി സുപ്രീം കോടതി. ഡോക്ടർമാരെ കരുതാതിരിക്കുകയും അവർക്ക് വേണ്ടി നിലകൊള്ളാതിരിക്കുകയും ചെയ്താൽ സമൂഹം നമുക്ക് മാപ്പ് തരില്ല,’ – എന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.കമ്പനികൾക്ക് മേൽ സർക്കാർ സമ്മർദം ചെലുത്തണമെന്നും ആരോഗ്യപ്രവർത്തകരെല്ലാം മരിച്ചത് കൊവിഡിനെതിരായ പോരാട്ടത്തിലാണെന്ന കാര്യം വിസ്മരിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
മരിച്ച ആരോഗ്യപ്രവർത്തകർ സർക്കാർ ജീവനക്കാരല്ലെന്ന കാരണം പറഞ്ഞ് ഇൻഷുറൻസ് നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, പ്രധാൻ മന്ത്രി ഇൻഷുറൻസ് സ്കീം പോലുള്ള മറ്റ് പദ്ധതികളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും സമർപ്പിക്കാൻ കേന്ദ്രസർക്കാരിന് നിർദേശവും നൽകി.
