രാഷ്ട്രപതിയുടെ ശബരിമല ദര്‍ശനം: ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഹൈക്കോടതി; സന്നിധാനത്തേക്ക് എത്തുക ഗൂര്‍ഖ ജീപ്പില്‍

Oplus_16908288

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തുമ്ബോള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന നിര്‍ദേശവുമായി ഹൈക്കോടതി.ഒക്ടോബർ 22 ബുധനാഴ്ചയാണ് പ്രസിഡൻ്റ് ശബരിമല ദർശനം നടത്തുന്നത്. ആ സമയത്ത് സ്വീകരിക്കുന്ന സുരക്ഷാ നടപടികള്‍ മറ്റ് ഭക്തർക്ക് തടസ്സം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്ന നിര്‍ദേശവും ഹൈക്കോടതി നല്‍കി.ദേവസ്വം ബോര്‍ഡും പോലീസും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് കേരള ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം ഉള്‍പ്പെടെയുള്ള പോലീസ് അപേക്ഷ സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് നല്‍കിയിരുന്നു. സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇക്കാര്യം ഹൈക്കോടതിയെ ധരിപ്പിക്കുകയും ചെയ്തു. ദേവസ്വം ബോര്‍ഡും കോടതിയെ കാര്യങ്ങള്‍ ധരിപ്പിച്ചു.രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏഴ് വാഹനങ്ങള്‍ക്ക് സന്നിധാനത്തേക്ക് പോകാൻ കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഗൂര്‍ഖ ജീപ്പിലാകും രാഷ്ട്രപതി പമ്ബയില്‍നിന്ന് സന്നിധാനത്തേക്ക് പോവുകയെന്നാണ് റിപ്പോർട്ടുകള്‍. ഈ വാഹനത്തിനും ആറ് മറ്റ് വാഹനങ്ങള്‍ക്കുമാണ് അനുമതി. രാഷ്ട്രപതി ശഭരുിമല ദർശനം നടത്തുന്ന അതേദിവസം മുപ്പതിനായിരത്തോളം ഭക്തര്‍ ദര്‍ശനത്തിനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ് അധികൃതര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നും എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഭക്തര്‍ക്ക് യാതൊരു വിധത്തിലുമുള്ള ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഫലപ്രദമായി കാര്യങ്ങള്‍ നടക്കണമെന്നാണ് കോടതി നിര്‍ദേശം. രാഷ്ട്രപതിയുടെ സന്ദര്‍ശനസമയത്ത് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ ദര്‍ശനസമയം ക്രമീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.രാഷ്ട്രപതിയുടെ സന്ദര്‍ശന വേളയില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ ദര്‍ശനത്തില്‍ എല്ലാ ആചാര അനുഷ്ഠാനങ്ങളും പാലിക്കുമെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.താന്ത്രിക വിധിയും ആചാരാനുഷ്ഠാനങ്ങളും പാരമ്ബര്യവും പാലിച്ചുതന്നെയാണ് ദര്‍ശനം ഒരുക്കുന്നത്. രാഷ്ട്രപതിയുടെ ദര്‍ശന വിവരങ്ങള്‍ തന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു. പമ്ബയില്‍നിന്ന് സന്നിധാനത്തേക്ക് വാഹനവ്യൂഹം കടത്തിവിടും. ആറ് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തില്‍ ഉണ്ടാകുക.പുതിയ ഗൂര്‍ഖ ഓഫ് റോഡ് വാഹനത്തിലായിരിക്കും രാഷ്ട്രപതി എത്തുകയെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. സ്വാമി അയ്യപ്പന്‍ റോഡും പരമ്ബരാഗത പാതയും വഴിയാണ് വാഹനവ്യൂഹം സന്നിധാനത്തേക്ക് എത്തുക. ഓഫ് റോഡ് വാഹനങ്ങളുടെ ട്രയല്‍ റണ്‍ ഉടന്‍തന്നെ നടത്തുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *