കിളിമാനൂരില്‍ വയോധികനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ പാറശ്ശാല എസ്‌എച്ച്‌ഒ അനില്‍ കുമാറിനെ പ്രതിചേർത്തു.അലക്ഷ്യമായി അമിത വേഗത്തില്‍ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നിർത്താതെ പോയതിനാണ് കേസ്. ഇന്ന് ആറ്റിങ്ങല്‍ കോടതിയില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാല്‍ എസ്‌എച്ച്‌ഒയെ പ്രതിയാക്കിയ റിപ്പോർട്ട് സമർപ്പിക്കും. അനില്‍കുമാറിനെ ഇന്ന് സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്യും. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ അനില്‍ കുമാർ ഒളിവിലാണ്. മുൻകൂർ ജാമ്യാപേക്ഷയും അനില്‍ കുമാർ ഇന്ന് സമർപ്പിക്കും. കഴിഞ്ഞ ഏഴാം തീയതിയാണ് അനില്‍ കുമാറിന്‍റെ വാഹനമിടിച്ച് രാജൻ മരിച്ചത്. സംഭവത്തില്‍ പാറശ്ശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ പി അനില്‍കുമാറിനെ സസ്പെൻഡ് ചെയ്യാൻ റൂറല്‍ എസ് പി ശുപാര്‍ശ നല്‍കിയിരുന്നു. ദക്ഷിണമേഖല ഐജിക്കാണ് അനില്‍കുമാറിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തു കൊണ്ട് റൂറല്‍ എസ് പി റിപ്പോർട്ട് നല്‍കിയത്.സംഭവത്തില്‍ എസ്‌എച്ച്‌ഒ അനില്‍കുമാർ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ഒരാള്‍ വാഹനത്തിന്‍റെ സൈഡില്‍ ഇടിച്ചുവീണുവെന്നും തുടർന്ന് അയാള്‍ എഴുന്നേറ്റ് നടന്നുപോയെന്നുമാണ് അനില്‍കുമാറിന്‍റെ വിശദീകരണം. ബിഎൻഎസ് പ്രകാരം പത്ത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് അനില്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.ഞായറാഴ്ച മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് പാറശ്ശാല സ്റ്റേഷൻ വിട്ട് അനില്‍കുമാര്‍ തട്ടത്തുമലയിലെ വീട്ടില്‍ പോയത്. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിർത്താതെ പോയതെന്നാണ് വിവരം. അപകടമുണ്ടാക്കിയ അനില്‍കുമാറിന്‍റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന്‍റെ അന്വേഷണം ആറ്റിങ്ങല്‍ ഡിവൈഎസ്‍പി മഞ്ചുലാലിന് കൈമാറിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. കിളിമാനൂർ ചേണിക്കുഴി സ്വദേശിയായ രാജൻ അമിത വേഗതയില്‍ എത്തിയ വാഹനമിടിച്ച് മരിക്കുകയായിരുന്നു.
കിളിമാനൂര്‍ അപകടം; പാറശ്ശാല എസ്‍എച്ച്‌ഒ ഒളിവില്‍, പ്രതിചേര്‍ത്തുള്ള റിപ്പോര്‍ട്ട് ആറ്റിങ്ങല്‍ ഡിവൈഎസ്‍പി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും
