വീടിനുപരിസരത്ത് കൊതുകുവളരുന്ന സാഹചര്യമുണ്ടാക്കുകയും വളർത്തുപൂച്ചകള്‍ക്ക് പ്രതിരോധവാക്സിൻ നല്കണമെന്നുള്ള ആരോഗ്യവിഭാഗത്തിന്റെ നിർദേശങ്ങള്‍ അവഗണിക്കുകയുംചെയ്ത ഗൃഹനാഥന് കോടതി ശിക്ഷവിധിച്ചു.അരൂർ ‘സുമാലയ’ത്തില്‍ രാജീവനെയാണ് നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 6000 രൂപ പിഴയടയ്ക്കാൻ ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ വിവിധ വകുപ്പുകളിലായി 45 ദിവസം തടവുശിക്ഷ അനുഭവിക്കണം.പുറമേരി ഗ്രാമപ്പഞ്ചായത്തിലെ അരൂരില്‍ പകർച്ചവ്യാധി പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പ്ലാസ്റ്റിക് മാലിന്യം ഹരിതകർമസേനയ്ക്ക് കൈമാറാതെ വീടിന്റെ പരിസരത്ത് അലക്ഷ്യമായി നിക്ഷേപിക്കുകയും വിവിധ കണ്ടെയ്നറുകളിലും ടയറുകളിലും വെള്ളംകെട്ടിനിന്ന് കൊതുകുവളരുന്ന സാഹചര്യം ഉണ്ടാക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. കൂടാതെ, വീട്ടിലെ പൂച്ചകള്‍ക്ക് പ്രതിരോധകുത്തിവെപ്പ് നല്‍കാത്തതും ആരോഗ്യവിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.ഇതിനെത്തുടർന്ന് ഗൃഹനാഥന് നോട്ടീസ് നല്കി. എന്നാല്‍, നോട്ടീസിലെ നിർദേശങ്ങളനുസരിക്കാതെ വന്നതോടെ ആരോഗ്യവിഭാഗം ഗൃഹനാഥനെതിരേ കോടതിയെ സമീപിക്കുകയായിരുന്നു.
വളര്‍ത്തുപൂച്ചകള്‍ക്ക് കുത്തിവെപ്പ് എടുക്കാൻ വിസമ്മതിച്ചു; ഗൃഹനാഥന് 45 ദിവസം തടവും 6000 രൂപ പിഴയും
