പിതാവ് ഉൾപ്പെടെ 12 പേർ ചേർന്ന് 15 കാരിയെ പീഡിപ്പിച്ച സംഭവം; അവസാന പ്രതിക്കും ശിക്ഷ വിധിച്ചു

തളിപ്പറമ്പ്: പിതാവ് ഉൾപ്പെടെ 12 പേര്‍ ചേര്‍ന്ന് പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ അവസാന പ്രതിക്കും ശിക്ഷ വിധിച്ചു. 15 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കേസിലെ രണ്ടാം പ്രതിയായ മങ്കടന്‍ പുതിയ പാറയില്‍ സക്കറിയയെയാണ് കോടതി ശിക്ഷിച്ചത്. കേസില്‍ പിടിയിലാകാതിരിക്കാന്‍ വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിയെ 16 വര്‍ഷങ്ങള്‍ക്ക് ശേഷം 2024 ലാണ് പൊലീസ് പിടികൂടുന്നത്.

2008-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പിതാവിന്റെ സഹായത്തോടെ പറശ്ശിനിക്കടവിലുള്ള റിസോര്‍ട്ടിലെത്തിച്ചാണ് പ്രതിയായ സക്കറിയയും മറ്റു പ്രതികളും ചേര്‍ന്ന് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പീഡന വിവരം കുട്ടി അമ്മയോട് പറയുന്നത്. താന്‍ 12-ാം വയസ്സുമുതല്‍ പിതാവില്‍ നിന്നുള്‍പ്പടെ പീഡനത്തിരയാവുകയാണെന്നും മറ്റുള്ളവര്‍ക്ക് മുന്നില്‍ പിതാവ് തന്നെ കാഴ്ചവെച്ചുവെന്നും കുട്ടി വെളിപ്പെടുത്തി. പിന്നാലെ കുട്ടിയുടെ അമ്മ തന്നെയാണ് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ശിക്ഷയില്‍ കഴിയവെ കുട്ടിയുടെ പിതാവ് കണ്ണൂര്‍ സെൻട്രൽ ജയിലില്‍ തൂങ്ങിമരിക്കുകയായിരുന്നു. മറ്റു പ്രതികൾ നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു. ഏറ്റവും അവസാനമായാണ് സക്കറിയയെ കഴിഞ്ഞ വര്‍ഷം പൊലീസ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *