പാലക്കാട്: പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ കോടതിയിൽ ഹാജരാക്കി. 2019 ൽ അയൽവാസി സജിതയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം വായിച്ച് കേൾപ്പിച്ചു. എന്നാൽ പ്രതി കുറ്റം നിഷേധിച്ചു. പാലക്കാട് ജില്ലാ ഫാസ്റ്റ്ട്രാക്ക് കോടതിയിലാണ് ചെന്താമരയെ ഹാജരാക്കിയത്. കോടതിക്ക് പുറത്തിറങ്ങിയ ചെന്താമര മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഒന്നും പറയാനില്ലെന്ന് മറുപടിയും പറഞ്ഞു. ശാസ്ത്രീയ പരിശോധന ഫലം ഉൾപ്പെടെ വൈകിയ സാഹചര്യത്തിൽ കേസിൻ്റെ വിചാരണ നടപടികൾ വൈകിയിരുന്നു.
ഇരട്ടക്കൊലക്കേസ് കൂടി വന്നതോടെയാണ് അന്വേഷണ സംഘം നടപടികൾ വേഗത്തിലാക്കിയത്. സജിതയുടെ മൃതദേഹത്തിൽ നിന്നും കണ്ടെടുത്ത ചെന്താമരയുടേതെന്ന് കരുതുന്ന തലമുടി മൈറ്റോ കോൺഡ്രിയൽ ഡി.എൻ.എ പരിശോധന നടത്തിയ ഫലമുൾപ്പെടെ കുറ്റപത്രത്തിനൊപ്പം സമ൪പ്പിച്ചു. സജിത കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ സമയത്താണ് വ്യക്തി വൈരാഗ്യം കാരണം സജിതയുടെ ഭർത്താവ് സുധാകരൻ, സുധാകരൻ്റെ അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കേസ് അടുത്തമാസം നാലിലേക്ക് മാറ്റി.